October 31, 2009

കാവ്യയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ ആരാണ്‌?

ചെന്നൈയിലുള്ള ഒരു സുഹൃത്ത്‌ ഒരു പുലര്‍കാലത്ത്‌ മൊബൈലില്‍ വിളിച്ചു. `അറിഞ്ഞോ കഥ? കാവ്യാമധാവന്റെ വിവാഹബന്ധം തകരാന്‍ എന്താ കാരണം?' പുലര്‍കാലത്തുവിളിച്ച്‌ മറ്റുള്ളവരുടെ കുടുംബം തകരുന്നതിന്റെ കഥപറയുന്നവനോട്‌ നീരസം തോന്നി. എങ്കിലും അതു പുറത്തുകാട്ടാതെ ചോദിച്ചു: `എന്താ കാരണം?' `സംഗതി അല്‍പം നാണംകെട്ട കേസാ' സുഹൃത്ത്‌ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു: `കാവ്യയുടെ നഗ്നപൂജയാണ്‌ കാരണം. അതേക്കുറിച്ച്‌ അവളുടെ കെട്ടിയവന്‍ അറിഞ്ഞു. അതാ പ്രശ്‌നങ്ങളുടെ തുടക്കം.'
ഇത്തരം കഥകള്‍ പത്രപ്രവര്‍ത്തനജീവിതത്തില്‍ എന്നുമെന്നോണം കേള്‍ക്കുന്നതാണ്‌. വായിക്കുന്നതുമാണ്‌. അതിനാല്‍തന്നെ സുഹൃത്തിന്റെ വിശദീകരണത്തില്‍ പുതുമയോ അത്ഭുതമോ തോന്നിയില്ല. ആ നിസംഗത അവന്‌ രസിച്ചില്ല.

`സംഗതി പിടികിട്ടിയില്ല അല്ലേ. അവനുണ്ടല്ലോ, നിങ്ങളുടെ നാട്ടിലെ ആ കള്ളസന്യാസി സന്തോഷ്‌ മാധവന്‍. അവന്റെ മുന്നിലാ കാവ്യ പൂജയ്‌ക്കിരുന്നത്‌.' സുഹൃത്ത്‌ വിഷയത്തിന്റെ എരിവും പുളിയുമുള്ള ഭാഗത്തേക്ക്‌ കടന്നു.

അവനെ പിണക്കാന്‍ കഴിയില്ല. ചുമ്മാ പറയട്ടേ എന്നു കരുതി ഫോണ്‍ തലയ്‌ക്കല്‍ മൂളിക്കൊണ്ടിരുന്നു. സത്യം പറയട്ടേ. പുലര്‍കാലമാണെങ്കിലും, തിരക്കുകള്‍ എറെയുണ്ടെങ്കിലും ആ കഥ കേള്‍ക്കാന്‍ എനിക്കും താല്‍പര്യമുണ്ട്‌. ഒട്ടും താല്‍പര്യമില്ലെന്ന മട്ടില്‍ ഇരിക്കുന്നെന്നേയുള്ളൂ. കഥയുടെ പൊടിപ്പും തൊങ്ങലും വിശദാംശങ്ങളുമൊക്കെ എനിക്കു കേള്‍ക്കണം. സുഹൃത്ത്‌ കഥ പറഞ്ഞു. തമിഴിലെ ഒരു വാരികയാണ്‌ ആ മഹാരഹസ്യം കണ്ടുപിടിച്ചിരിക്കുന്നത്‌. കാവ്യാമാധവനും സന്തോഷ്‌ മാധവനും എറണാകുളത്തെ ഒരു റിസോര്‍ട്ടിലെ റിസപ്‌ഷനിസ്റ്റായ യുവതിയുമൊക്കെ കഥാപാത്രങ്ങളാണ്‌. നഗ്നപൂജയും ഹോമവുമൊക്കെയാണ്‌ വിഷയങ്ങള്‍. ഒടുവില്‍ കാവ്യയുടെ ഭര്‍ത്താവ്‌ പൂജയുടെ കഥയറിയുന്നു. അതോടെ അവരുടെ കുടുംബജീവിതത്തിന്റെ കഥ കഴിയുന്നു. ശുഭം. സുഹൃത്ത്‌ ഫോണ്‍വച്ചു.

സുഹൃത്തുക്കളേ, എന്തുതോന്നുന്നു? നഗ്നപൂജയില്‍ പ്രശ്‌നം ഒതുങ്ങിപ്പോകരുതായിരുന്നു എന്നു തോന്നുന്നില്ലേ? ഒരു പ്രണയവും അവിഹിതബന്ധവുമൊക്കെക്കൂടി ആവാമായിരുന്നു. എങ്കിലേ ഒരു രസമുള്ളൂ. നമ്മള്‍ മലയാളികള്‍ക്ക്‌ ഫോണ്‍വിളിച്ച്‌ പരസ്‌പരം പറയാന്‍, ഇമെയിലിലൂടെ ലോകമെങ്ങും പരത്താന്‍, എസ്‌.എം.എസിലൂടെ സുഹൃത്തിനെ ഇക്കിളിപ്പെടുത്താന്‍ അതൊക്കെ അത്യാവശ്യമല്ലേ?

ഇതാണ്‌ നമ്മുടെ നാട്ടിലെ പുതിയ സംസ്‌കാരം. പണ്ടൊക്കെ ആളുകള്‍ മറ്റുള്ളവരെക്കുറിച്ചുള്ള അപഖ്യാതികള്‍ വളരെ ഗോപ്യമായാണ്‌ പറഞ്ഞു പരത്തിയിരുന്നത്‌. ഇന്ന്‌ സ്ഥിതിമാറി. ഇത്‌ ഹൈടെക്‌ യുഗമാണ്‌. ഇമെയിലും, എസ്‌.എം.എസും ജീവിതഗതി നിര്‍ണയിക്കുന്ന കാലം. അണുവിസ്‌ഫോടനം പോലെയാണ്‌ ഇമെയില്‍ വഴിയും എസ്‌.എം.എസ്‌ വഴിയും അപഖ്യാതികള്‍ പരക്കുന്നത്‌. ഒരാളില്‍നിന്ന്‌ രണ്ടുപേരിലേക്ക്‌. രണ്ടുപേരില്‍നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകളിലേക്ക്‌... അങ്ങനെ ലോകമെങ്ങും.

ക്രൂരവും അശ്ലീലവുമായ എസ്‌.എം.എസ്‌ ജോക്കുകള്‍ നിര്‍മ്മിക്കുന്ന ഞരമ്പുരോഗികള്‍ക്ക്‌ മലയാളത്തില്‍ ഒരു പഞ്ഞവുമില്ല. കാവ്യാമാധവന്റെ വിവാഹനാളില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌ ഇങ്ങനെയായിരുന്നു. `ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്‌ക്കരിച്ചു. കാവ്യാമാധവന്‍ വിവാഹിതയായി.'
എങ്ങനെയുണ്ട്‌ അശ്ലീലസാഹിത്യകാരന്റെ ഭാവന? ഇത്തരം സന്ദേശങ്ങള്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ആളുകളല്ല പ്രചരിപ്പിക്കുന്നത്‌ എന്നോര്‍ക്കണം. സമൂഹത്തില്‍ മാന്യന്‍മാരായ നല്ല വിവരവും വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള ആളുകളൊക്കെ ഇത്തരം മെസേജുകള്‍ സെന്റു ചെയ്യുകയും വായിച്ച്‌ ആത്മരതിയിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്‌. മൊബൈല്‍ഫോണും കമ്പ്യൂട്ടറും മാനവപുരോഗതിയുടെ ആധുനികചാലകങ്ങളാവുമ്പോള്‍തന്നെ അവ പുതിയ ഞരമ്പുരോഗികളേയും മാനസികരോഗികളേയും സൃഷ്‌ടിക്കുകയുമാണ്‌.

കാവ്യാമാധവന്റെ കരിയറിലെ നേട്ടങ്ങളേക്കാറേളെ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌ അവരുടെ കുടുംബജീവിതം തകര്‍ന്നതിനെപ്പറ്റിയാണ്‌. എന്തുകൊണ്ടാണ്‌ ദൃശ്യ-അച്ചടിമാധ്യമങ്ങളൊക്കെ ഈ വിഷയത്തിന്‌ പിന്നാലെ പോകുന്നത്‌. പ്രേക്ഷകര്‍ക്ക്‌/വായനക്കാര്‍ക്ക്‌ വേണ്ടത്‌ അതാണെന്ന്‌ മാധ്യമങ്ങള്‍ക്കറിയാം. അന്യന്റെ ജീവിതത്തിലേക്ക്‌ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രതയാണ്‌ അത്തരക്കാരെ നയിക്കുന്നത്‌. അവര്‍ക്ക്‌ എന്നും പുതിയ കഥകള്‍ വേണം. ഒരാള്‍ മാന്യമായി ജീവിക്കുന്ന കഥ വേണ്ട. നേട്ടമുണ്ടാക്കുന്ന, വിജയം നേടുന്ന വ്യക്തികളെക്കുറിച്ച്‌ അറിയേണ്ട. ഇക്കിളിക്കഥകള്‍ മതി. നഗ്നപൂജയും അവിഹിതവുമൊക്കെയാണെങ്കില്‍ ഭേഷ്‌. അതൊക്കെ വായിച്ച്‌ മനോമൈഥുനം നടത്താനാണ്‌ എല്ലാവര്‍ക്കും താല്‍പര്യം. നഗ്നപൂജക്കഥയോട്‌ ഒരു താല്‍പര്യവുമില്ല എന്ന മട്ടില്‍, കഥയുടെ ബാക്കികൂടി കേള്‍ക്കാന്‍ ആകാംക്ഷയോടെ ഞാനിരുന്നതും അതുകൊണ്ടുതന്നെയല്ലേ?

ആരാണ്‌ കാവ്യാമാധവന്‍. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി മലയാള സിനിമാരംഗത്തുള്ള പെണ്‍കുട്ടി. ബാലതാരമായാണ്‌ വന്നത്‌. പിന്നെ നായികയായി. കഴിവും സൗന്ദര്യവും കൊണ്ടാണ്‌ കാവ്യ മലയാളത്തിന്റെ പ്രിയനായികയായത്‌. വിവാഹം പരാജയമായപ്പോള്‍ ആ പെണ്‍കുട്ടിയോട്‌ സഹതപിക്കുകയായിരുന്നു നാം ചെയ്യേണ്ടിയിരുന്നത്‌. അതിനുപകരം ഇല്ലാക്കഥകള്‍ പറഞ്ഞുപരത്തി, ജീവിതത്തിന്റെ താളം പിഴച്ച ദുഃഖവുമായിരിക്കുന്ന അവളെ അപമാനിക്കാനും മാനസികമായി പീഡിപ്പിക്കാനുമാണ്‌ നാം ശ്രമിക്കുന്നത്‌. മാപ്പര്‍ഹിക്കുന്ന തെറ്റാണോ ഇത്‌?
സെലിബ്രിറ്റികളുടെ ജീവിതം സാധാരണക്കാരുടേതുപോലെ മറയുള്ളതല്ല. മാധ്യമങ്ങള്‍ എപ്പോഴും അവര്‍ക്കു പിന്നിലുണ്ടാവും. ഡയാനാ രാജകുമാരി ഒരു കാറിനുള്ളില്‍ ഞെരിഞ്ഞു തീര്‍ന്നുപോയതുപോലും മാധ്യമങ്ങളുടെ ഈ നാണം കെട്ട പിന്തുടരലിന്റെ ഫലമായാണല്ലോ.

കാവ്യയുടെ വിവാഹജീവിതത്തെക്കുറിച്ച്‌ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്‌ ചിലര്‍. കാവ്യയോ അവരുടെ ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയോ പറയാത്ത കഥകള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക്‌ കിട്ടുന്നു? വിവാഹദിവസം മുതല്‍ രാത്രിയില്‍ നടന്‍ ദിലീപ്‌ കാവ്യയുടെ മൊബൈല്‍ഫോണിലേക്ക്‌ മെസേജുകള്‍ അയച്ചുവെന്നും ഇത്‌ അവരുടെ ഭര്‍ത്താവ്‌ കാണാനിടയായതാണ്‌ കുടുംബജീവിതം തകരാന്‍ കാരണമെന്നും വരെ വെച്ചുകാച്ചിക്കളഞ്ഞു ചിലര്‍. രാത്രിയില്‍ കാവ്യ തന്റെ ഫോണ്‍ ഈ ലേഖകന്‍മാരെ ഏല്‍പ്പിച്ചശേഷമാണ്‌ ഉറങ്ങാന്‍ പോയിരുന്നതെന്നു തോന്നും വിവരണം കേട്ടാല്‍. ഇതുതന്നെയാണ്‌ നഗ്നപൂജാക്കഥയുടെ പിന്നാമ്പുറവും. ഞരമ്പുരോഗികള്‍ ഭാവനയില്‍ക്കണ്ട്‌ പടച്ചുവിടുന്ന ഈ കഥകള്‍ എത്രയെത്രയാളുകളാണ്‌ വിശ്വസിക്കുന്നത്‌.

സെലിബ്രിറ്റികളും മനുഷ്യരാണ്‌. അവര്‍ക്കുമുണ്ട്‌ സന്തോഷവും ദുഃഖവും പ്രതിഫലിക്കുന്ന ഒരു മനസ്‌. അവര്‍ക്കുമുണ്ട്‌ ഒരു കുടുംബം. അവര്‍ക്കുമുണ്ട്‌ ഒരു ജീവിതം. ഇതൊന്നുമോര്‍ക്കാതെ വായനക്കാരനെ ഇക്കിളിപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തനം നടത്തുന്നവരും അന്തിക്ക്‌ നാല്‍ക്കവലയില്‍ പ്രത്യക്ഷപ്പെടുന്ന പിമ്പുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. അനീതിക്കെതിരെ പോരാടുകയും മനുഷ്യാവകാശങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുകയും അന്യരോടുള്ള സഹാനുഭൂതി കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴേ മാധ്യമപ്രവര്‍ത്തകന്റെ പ്രയത്‌നം സഫലമാകുന്നുള്ളൂ. അത്‌ മറക്കുമ്പോള്‍ അയാള്‍ സമൂഹത്തിലെ ഏറ്റവും അധമനാവുകയും ചെയ്യുന്നു.

അതിനാല്‍ പ്രിയപ്പെട്ട വായനക്കാരേ, കാവ്യാമാധവന്റെ ദുര്യോഗത്തില്‍ സഹതപിക്കുക. അവരെ വെറുതേ വിടുക. അവള്‍ക്കുണ്ടായ ദുഃഖം നിങ്ങളുടെ സഹോദരിക്കായിരുന്നെങ്കില്‍ നിങ്ങളുടെ മനോഭാവം എന്തായിരിക്കുമെന്ന്‌ ചിന്തിക്കുക. വിവാഹബന്ധം തകര്‍ന്ന്‌ വീട്ടില്‍വന്നു നില്‍ക്കുന്ന സഹോദരിയുടെ പേരില്‍ ഒരു നഗ്നപൂജാക്കഥ കെട്ടിച്ചമച്ച്‌ നിങ്ങള്‍ ആയിരംപേര്‍ക്ക്‌ എസ്‌.എം.എസോ ഇമെയിലോ അയയ്‌ക്കുമോ?

Courtesy: Vmalayali

October 29, 2009

വേശ്യാലയങ്ങള്‍ തുറക്കട്ടെ....

കാമുകനെ കൊന്ന്‌ പീസ്‌പീസാക്കിയ കേസിലെ പ്രതി ഡോ. ഓമനയെ ഒരിക്കല്‍ `ഗൃഹലക്ഷ്‌മി'ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്‌തു. താനല്ല ആ കൃത്യം ചെയ്‌തതെന്ന്‌ അഭിമുഖത്തിനിടെ പലതവണ ഡോ. ഓമന ആവര്‍ത്തിച്ചു. അതോടൊപ്പം ഒരു കാര്യംകൂടി പറഞ്ഞു: `ഈ കേസില്‍ പ്രതിയായതില്‍പ്പിന്നെ ഏതു പാതിരായ്‌ക്കും കേരളത്തില്‍ എവിടെയും യാത്ര ചെയ്യാം...!
തലേന്നു രാത്രി കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചുണ്ടായ അനുഭവം ഡോ. ഓമന വിവരിച്ചു. ``രാത്രി 11 മണിയായിട്ടുണ്ടാവും. കണ്ണൂരിലേക്ക്‌ ബസ്‌ കാത്തുനില്‍ക്കുകയാണ്‌ ഞാന്‍. ഒറ്റയ്‌ക്കൊരു സ്‌ത്രീ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ പുരുഷകേസരികളില്‍ ഭൂരിഭാഗത്തിനും ഇരിക്കപ്പൊറുതിയില്ല. ശ്രദ്ധയാകര്‍ഷിക്കാനായി പലരും എന്റെ മുന്നില്‍ക്കൂടി ഉലാത്തുന്നു; ചിരിക്കുന്നു, മുഖംകൊണ്ട്‌ ഗോഷ്‌ഠികള്‍ കാണിക്കുന്നു... ഞാനിതെല്ലാം കണ്ട്‌ രസിച്ചുനില്‍ക്കുമ്പോള്‍ ഒരു ധൈര്യശാലി മെല്ലെ അടുത്തുവന്നിട്ടു ചോദിച്ചു: എന്താ ഒറ്റയ്‌ക്കുനില്‍ക്കുന്നത്‌? പോരുന്നോ? കാറുണ്ട്‌....'
ഞാന്‍ പറഞ്ഞു: `വരാം കക്ഷിക്ക്‌ സന്തോഷമായി. `എന്നാല്‍ നടക്ക്‌' എന്നായി കക്ഷി... നടക്കുന്നതിനിടെ ഞാന്‍ ചോദിച്ചു: `എന്നെ മനസിലായോ?' അയാള്‍ എന്നെ ആപാദചൂഡം നോക്കിയിട്ടു പറഞ്ഞു: `ഇല്ല...' ഞാന്‍ അല്‌പം അടുത്തുചേര്‍ന്നുനിന്നിട്ട്‌ ധൈര്യവാനോടുപറഞ്ഞു. `എന്റെ പേര്‌ ഡോ. ഓമന. അടുത്തകാലത്ത്‌ ഒരാളെ തുണ്ടംതുണ്ടക്കി നുറുക്കിയ കേസിലെ പ്രതി. ഓര്‍മയില്ലേ?...'
ഒരു ആര്‍ത്തനാദത്തോടെ നിന്നനില്‌പില്‍ പഞ്ചാരക്കുട്ടന്‍ അപ്രത്യക്ഷനായത്രേ. പൊട്ടിച്ചിരിയോടെ ഡോ. ഓമന ഇത്രയും കൂടി പറഞ്ഞു: `കൊലപാതകക്കേസിലെ പ്രതിയായ സ്‌ത്രീകള്‍ക്കുമാത്രമേ കേരളത്തില്‍ അര്‍ധരാത്രി സഞ്ചരിക്കാനാവൂ...'

പ്രബുദ്ധകേരളത്തിലെ സ്‌ത്രീജനങ്ങളുടെ സ്‌ഥിതിയാണിത്‌. മുമ്പൊരിക്കല്‍ ഒരു പ്രമുഖസാഹിത്യകാരി പറയുകയുണ്ടായി, `കേരളത്തിലെ ചെളിനിറഞ്ഞ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ സാരിയൊന്ന്‌ അല്‌പം ഉയര്‍ത്തിയാല്‍ നൂറായിരം കണ്ണുകള്‍ സാരിത്തുമ്പിലെത്തു'മെന്ന്‌.
മലയാളികളെപ്പോലെ ഇത്രയുമധികം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു ഭൂവിഭാഗം ലോകത്തെവിടെയുമുണ്ടെന്ന്‌ തോന്നുന്നില്ല. നെറ്റ്‌ കഫേകളില്‍ എത്തുന്ന തൈക്കിഴവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍വരെ `എ' സൈറ്റുകളാണത്രേ തിരയുന്നത്‌. തിരക്കുള്ള റോഡില്‍ സ്‌ത്രീകളെ മുട്ടിയുരുമ്മാതെ മലയാളികള്‍ നടക്കാറില്ല. തിരക്കുള്ള ബസുകളില്‍ പുരുഷന്മാരുടെ ശീഘ്രസ്‌ഖലനത്തിന്റെ, അടയാളങ്ങളുമായി ഇറങ്ങിപ്പോകാനാണ്‌ മലയാളിയുവതിക്കു വിധി. `എ'പ്പട തിയേറ്ററുകളില്‍ തലയില്‍ മുണ്ടിട്ടു കയറുന്ന മലയാളി പുരുഷകേസരിമാര്‍ സി.ഡിഷോപ്പുകളില്‍ തിരയുന്നത്‌ നീല ചിത്രം മാത്രം. ഓഫീസുകളിലും സ്‌കൂളുകളില്‍പ്പോലും സ്‌ത്രീകളെ `മാന്താന്‍' ശ്രമിക്കുന്നവരാണ്‌ മലയാളികളിലേെറയും. (ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വനിതാസുഹൃത്ത്‌ ഈയിടെ പറഞ്ഞു, `എന്താ ഊണു കഴിച്ചില്ലേ' എന്നൊരു സഹപ്രവര്‍ത്തകനോടുചോദിച്ചാല്‍ മതി, രാത്രി എസ്‌.എം.എസ്‌ വരും: യു ഹാവ്‌ ടച്ച്‌ഡ്‌ മൈ ഹാര്‍ട്ട്‌. ഇതുവരെ ആരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. യൂ ആര്‍ സോ സ്‌പെഷ്യല്‍...) ഏറ്റവുമധികം വിവാഹേതര ബന്‌ധങ്ങളുള്ള സമൂഹവും, ഇന്ത്യയില്‍, കേരളമാണത്രേ.
എന്താണിതിനു കാരണം? സാക്ഷരതയിലൂടെ ഉല്‍ബുദ്ധരായ മലയാളിപുരുഷന്മാര്‍ ഇങ്ങനെ കാമകൂത്തുക്കുള്‍ക്ക്‌ അടിപ്പെടാന്‍ എന്താണു കാരണം?


എന്റെ അഭിപ്രായത്തില്‍, അടക്കിപ്പിടിച്ച വികാരങ്ങളാണ്‌ നമ്മെക്കൊണ്ട്‌ ഇതു ചെയ്യിക്കുന്നത്‌. ലൈംഗികത കുറ്റമാണ്‌, പാപമാണ്‌ എന്നൊക്കെ പറഞ്ഞുപഠിപ്പിക്കപ്പെടുന്ന കേരളസമൂഹത്തിലെ പുരുഷന്മാര്‍ തരംകിട്ടുമ്പോള്‍ വേലിചാടുന്നതാണ്‌ മേല്‍പ്പറഞ്ഞ സംഭങ്ങളെല്ലാം. കേരളത്തില്‍ `എ' സിനിമ കാണുന്നത്‌ പാപമാണ്‌. പാര്‍ക്കില്‍ കാമുകീ കാമുകന്മാര്‍ ഒരുമിച്ചിരിക്കുന്നത്‌ കുറ്റകരമാണ്‌. (എറണാകുളത്ത്‌ പോര്‍ട്ട്‌ ട്രസ്‌റ്റിലെ പാര്‍ക്കില്‍ ഒരുമിച്ചിരിക്കുന്ന യുവമിഥുനങ്ങളെ വിരട്ടി പണംതട്ടുന്നത്‌ പൊലീസുകാരുടെ സ്‌ഥിരം വിനോദമാണ്‌.) ഉമ്മയെങ്ങാനുംവെച്ചാല്‍ സര്‍വം തകര്‍ന്നു! കൊച്ചുപുസ്‌തകങ്ങള്‍ എന്നറിയപ്പെടുന്ന `എ' പുസ്‌തകങ്ങള്‍ കടയില്‍ വിറ്റാല്‍ പൊലീസ്‌ റാഞ്ചും. പിന്നെ എവിടെയാണ്‌ മലയാളി പുരുഷന്‍ വികാരവിരേചനം അഥവാ കഥാര്‍സിസ്‌ സാധ്യമാകുന്നത്‌? അങ്ങനെ വരുമ്പോള്‍ അവന്‍ സ്‌ത്രീകളുടെ പിന്നില്‍ തോണ്ടും. മൂന്നുവയസുള്ള കുട്ടിയെ പീഡിപ്പിക്കും. 60 കാരിയെ ബലാല്‍സംഗം ചെയ്യും. ബസ്‌സ്‌റ്റാന്‍ഡില്‍ ഒറ്റയ്‌ക്കുനില്‍ക്കുന്ന തരുണീമണിയെ നോക്കി വിസിലടിക്കും. വിമന്‍സ്‌ കോളജിനെ നോക്കി നെടുവീര്‍പ്പിടും...
സമൂഹത്തിന്റെ കാമതൃഷ്‌ണയെ നിയമം എത്രകാലം അടക്കിവെയ്‌ക്കും? കടകളില്‍ കൊച്ചുപുസ്‌തകം വിറ്റാല്‍ എന്താതെറ്റ്‌? നീലച്ചിത്രങ്ങള്‍ വേണ്ടവരെല്ലാം കാണട്ടെ. വേശ്യാലയങ്ങള്‍ എല്ലാ നഗരത്തിലും നിയമവിധേയമായി തുറക്കട്ടെ.

വികാരവിരേചനം സാധ്യമാക്കാന്‍ വേെറവഴികള്‍ തുറന്നുകിട്ടുമ്പോള്‍ ഞെട്ടലും മുട്ടലും വിസിലടിയും നിലയ്‌ക്കും. പാതിരാത്രിയും പെങ്ങന്മാര്‍ക്ക്‌ വഴിനടക്കാന്‍ കഴിയും. അതല്ലേ വേണ്ടത്‌?
മുംബൈയിലെയോ ഡല്‍ഹിയിലെയോ കാര്യമെടുക്കുക. അവിടെ സ്‌ത്രീകള്‍ക്ക്‌ ഏതു പാതിരാത്രിയും ഇറങ്ങിനടക്കാം. കാരണം, അവിടെ നിയന്ത്രണങ്ങളില്ല. അവിടെ ബസില്‍ ആണും പെണ്ണും തൊട്ടുരുമ്മിയിരിക്കുന്നത്‌ പാപമല്ല. കാമാത്തിപുരയിലും േറാഡ്‌ നമ്പര്‍ 56 ലും ഏതു വികാരജീവിക്കും ഏതുനേരവും ചെന്നുകയറി വികാരം ശമിപ്പിക്കാം. അതുകൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ബസിനുള്ളില്‍ `പിടിക്കപ്പെടാ'തെ യാത്ര ചെയ്യാം.
ഇത്രയും എഴുതേണ്ടിവന്നത്‌ ഐ.ടി നിയമത്തില്‍ സര്‍ക്കാര്‍ വരുത്താന്‍ പോകുന്ന പുതിയ ഭേദഗതികളെക്കുറിച്ച്‌ കേട്ടതുകൊണ്ടാണ്‌. ഇനി മുതല്‍ അശ്ലീലസൈറ്റുകളില്‍ പരതുന്ന ആരെയും പൊലീസിന്‌ വീട്ടില്‍കയറി അറസ്‌റ്റുചെയ്യാമത്രേ. നൈറ്റ്‌ കേഫകളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുകയറി `എ'പ്പടം കാണുന്ന ആരെയും അറസ്‌റ്റുചെയ്യാമെന്നും നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ, ഇന്റര്‍നെറ്റിലൂടെയും വികാരശമനം പാടില്ല എന്നാകാന്‍ പോകുന്നു നിയമം. ഒരുവഴികൂടി അടഞ്ഞു! (അശ്ലീല വെബ്‌സൈറ്റുകള്‍ക്ക്‌ നിരോധനമുള്ള യു.എ.ഇയില്‍ വേശ്യാലയങ്ങള്‍ക്കും ഡാന്‍സ്‌ ബാറുകള്‍ക്കും ഒരു ക്ഷാമവുമില്ലെന്നറിയുക.)
പിന്‍കുറിപ്പ്‌: േഹാളണ്ടിന്റെ തലസ്‌ഥാനമായ ആംസ്‌റ്റര്‍ഡാമിലെ െറഡ്‌ സ്‌ട്രീറ്റ്‌ ഏരിയയില്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്ന വേശ്യകളെ കാണാം. തായ്‌ലന്‍ഡില്‍ എല്ലാനഗരങ്ങളിലും വേശ്യാത്തെരുവുകളുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നീലച്ചിത്രങ്ങള്‍ക്കുമാത്രമായി തിയേറ്ററുകളുണ്ട്‌.
ഈ രാജ്യങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക്‌ സൈ്വര്യമായി സഞ്ചരിക്കാം. കാരണം മേല്‌പറഞ്ഞതുതന്നെ. അവിടെ ലൈംഗികത മൂടിവെയ്‌ക്കപ്പെടുന്നില്ല. വേണ്ടവന്‌ അനുഭവിക്കാന്‍ വേണ്ടുവോളം അവസരം.

By: ബൈജു എന്‍. നായര്‍


ഏയ്‌ഞ്ചല്‍ ജോണ്‍ റിവ്യൂ



ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഏയ്‌ഞ്ചല്‍ ജോണ്‍ ബോക്‌സ്‌ ഓഫീസില്‍ ചിറകറ്റു വീഴുന്നു.

സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‌ നേരിടേണ്ടി വന്നില്ലാത്ത പ്രതിസന്ധികളാണ്‌ ഈ സിനിമ നേരിടുന്നത്‌. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‌ ലഭിയ്‌ക്കാറുള്ള ഇനീഷ്യല്‍ കളക്ഷന്‍ പോലും ഏയ്‌ഞ്ചല്‍ ജോണിന്‌ നേടിയെടുക്കാന്‍ കഴിയാത്തത്‌ സിനിമാ വിപണിയ്‌ക്ക്‌ കനത്ത ആഘാതമായിട്ടുണ്ട്‌.  അഞ്ചാം ദിനത്തില്‍ തന്നെ പലകേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ്‌ ഓവറായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മിനിമം ഗ്രോസ്‌ കളക്ഷന്‍ ലഭിയ്‌ക്കാത്ത സാഹചര്യമാണ്‌ ഹോള്‍ഡ്‌ ഓവര്‍. ആയിരം പേര്‍ക്കിരിയ്‌ക്കാവുന്ന കോട്ടയത്തെ പ്രമുഖ തിയറ്ററില്‍ ഏയ്‌്‌ഞ്ചല്‍ ജോണ്‍ അഞ്ചാം ദിവസം ഫസ്റ്റ്‌ ഷോ കാണാനെത്തിയത്‌ വെറും അറുപതില്‍ താഴെ പ്രേക്ഷകര്‍ മാത്രമാണ്‌.

സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ പല കാരണങ്ങളാണ്‌ സിനിമാ പണ്ഡിറ്റുകള്‍ നിരത്തുന്നത്‌. ഭേദപ്പെട്ട ചിത്രം ഒരുക്കാന്‍ സംവിധായകന്‌ കഴിഞ്ഞെങ്കിലും മറ്റു ചില കാര്യങ്ങളാണ്‌ ഏയ്‌ഞ്ചല്‍ ജോണിന്‌ തിരിച്ചടിയായത്‌.

സിനിമയുടെ ഫാന്റസി പശ്ചാത്തലവും മോഹന്‍ലാല്‍ ഇന്റര്‍വെല്ലിന്‌ തൊട്ട്‌ മുമ്പ്‌ മാത്രം പ്രത്യക്ഷപ്പെടുന്നതും എല്ലാം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന്‌ അകറ്റുന്നതിന്‌ കാരണമായി. കാലം തെറ്റിയ റിലീസും ചിത്രത്തിന്‌ വിനയായി. പഴശ്ശിരാജ പോലെ വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഏയ്‌ഞ്ചല്‍ ജോണ്‍ പൊലാരു ചെറിയ സിനിമ റിലീസ്‌ ചെയ്‌തത്‌ മാര്‍ക്കറ്റിങിലെ പിഴവായി പലരും ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലും ശാന്തനു ഭാഗ്യരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയസൂര്യയാണ്‌. അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസ്‌ ചെയ്യുന്നതോടെ ഏയ്‌ഞ്ചല്‍ ജോണ്‍ പ്രമുഖ കേന്ദ്രങ്ങളില്‍ പോലും മൂന്നാഴ്‌ച പിന്നിടാന്‍ സാധ്യതയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഫോട്ടോഗ്രാഫറിന്‌ ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഏയ്‌ഞ്ചല്‍ ജോണ്‍ മാറിയേക്കും.

Rating: 1.75 / 5

October 27, 2009

സ്വന്തം വീട്ടിലെ അന്യര്‍


പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞുപോയി. സ്വന്തം വീട്‌ അന്യമാകുന്ന കാഴ്ച ഒന്നുകൂടി നോക്കിക്കണ്ടു. പ്രവാസി ജീവിതത്തിന്റെ ആദ്യ പുരസ്കാരം തന്റെ ഹൃദയത്തിലേക്ക്‌ അവന്‍ നോക്കി. അത്‌ പ്രതിഷേധിക്കുന്നുണ്ടോ? ഇല്ല. സഹന ശക്തിക്ക്‌ കുറവ്‌ വന്നിട്ടില്ല. മാതാപിതാക്കള്‍ അരുമയില്‍ താലോലിച്ച നാമം രക്തബന്ധങ്ങളാല്‍ തുടച്ച്‌ മാറ്റിയിരിക്കുന്നു. ഒന്നു മനഃപൂര്‍വമായിരിക്കില്ല.

കാലങ്ങള്‍ക്ക്‌ മുമ്പുള്ള മരുഴൂവിലെ വര്‍ണചിത്രങ്ങല്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്‍ കണ്ണുനീര്‍ വീണു കുതിരുന്നു വികൃതമായ അക്ഷരങ്ങളാല്‍ ഉമ്മയുടെ കത്ത്‌. പൊന്നുമോന്‍ അറിയുന്നതിന്‍ എന്നുള്ള മതൃസ്നേഹം തുളുമ്പുന്ന വരികളിലൂടെ എഴുതുന്നു. ഇളയവന്‌ ഒരു ഓപ്പറേഷന്‍ അത്യാവശ്യമായി നടത്തേണ്ടിയിരിക്കുന്നു. വേഗം തന്നെ പണം എത്തിക്കണം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ക്ക്‌ അറിയില്ലാല്ലോ ഇവിടുത്തെ അവസ്ഥാ വിശേഷങ്ങള്‍.

നാലക്കവും അഞ്ചക്കവും ശമ്പളം പറ്റുന്ന ഉറ്റ ബന്ധു ജനങ്ങളുടെ അടുത്തേക്ക്‌ പോയി ആവശ്യം പറയാതെ, പുലര്‍ച്ച തന്നെ ഇറങ്ങി നടന്നു. ഇന്നലകളെ പോലെ ഒരു ചുമട്‌ സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങളുമായി കയറിച്ചെല്ലുന്ന ഇടങ്ങളിലൊക്കെ ഏവരും തന്നെ ഒരുപോലെ ചോദ്യം ആവര്‍ത്തിക്കുന്നു. മുന്‍പരിചയമുണ്ടോ?
അഞ്ചുവര്‍ഷം, പത്തുവര്‍ഷം, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, അങ്ങനെ നീണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ നിരത്തുന്നു. നന്ദി പറഞ്ഞു. ഇറങ്ങി നടന്നു. കൈയില്‍ ഒരു ചില്ലിക്കാശുമില്ലാതെ... മരു ഭൂമിയില്‍ കിളിര്‍ത്ത ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടി മൈലുകളൊളം...ചുഴറ്റിയടിക്കുന്ന മണല്‍കാറ്റുകളുടെ ചൂളം വിളികള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌..വിശപ്പിനും ദാഹത്തിനും ഒരേ ആശ്വാസം. വഴിയരികില്‍ പാകമായി നിന്ന ഈത്തപ്പഴങ്ങള്‍. കണ്ടിട്ടും ആഗ്രഹിച്ചില്ല. അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ മിനക്കെടാതെ വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയില്‍ വേറിട്ടു നിന്ന ഒരു കമ്പനിയിലേക്ക്‌ കയറിച്ചെന്ന് ജോലി അന്വോഷിക്കുമ്പോല്‍ അവിടുത്തെ അധികാരി പറഞ്ഞു. മുന്നുറ്റമ്പത്‌ കിലോമീറ്റര്‍ അകലെ ഒരു ഖനിയില്‍ ജോലിയുണ്ട്‌. എണ്ണഖനിയുടെ ജോലിയാണ്‌. സന്തോഷത്തോടുകൂടി സ്വീകരിച്ചു. അങ്ങനെ കൈയിലിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വെച്ച്‌ കമ്പനി മാനേജറോട്‌ തന്റെ ബുദ്ധിമുട്ട്‌ പറഞ്ഞ്‌ ആവശ്യമായ പൈസ വാങ്ങി നാട്ടിലേക്ക്‌ അയച്ചു. കൂടപ്പിറപ്പിന്റെ ഓപ്പറേഷന്‍ നടക്കട്ടെ. ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു അപ്പോള്‍, ഉമ്മയുടെ സന്തോഷമായിരുന്നു എന്റെ സര്‍വതും. പടച്ചവന്‌ സ്തുതിയര്‍പ്പിച്ചു.

നാലുകെട്ട്‌ തറവാട്ടില്‍ ജന്മം കൊണ്ടു എന്നും ഉപ്പാപ്പക്ക്‌ ഒരു സാമ്രാജ്യം തന്നെ ഉണ്ടായിരുന്നെന്നും കാര്യസ്ഥരും ജോലിക്കാരുമായി ഒരു ചെറുസൈന്യം തന്നെ ഉണ്ടായിരുന്നെന്നും അവിടുത്തെ പേരക്കിടാവ്‌ ആണ്‌ താനെന്നും കുടുംബ മഹിമ അവതരിപ്പിച്ചാല്‍ മതിയാകില്ലല്ലോ...ഏത്‌ ജോലിയായാലും ചെയ്യുന്ന ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുക എന്ന ആപ്ത വാക്യം കടമെടുത്ത്‌ എല്ലാറ്റിനും തയ്യാറായി.

പിറ്റേന്ന് പ്രഭാതത്തില്‍ ആറംഗ സംഘവുമായി ഖനിയിലേക്ക്‌ ചെന്നു. ഏല്‍പ്പിച്ചപണിയായുധങ്ങള്‍ തോളിലേറ്റി ഭൂഗര്‍ഭ ഉള്ളറയില്‍ കൂടി ഇരുളിന്റെ ആഴങ്ങളിലേക്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌ അകന്നു പോകുന്ന ഇരുമ്പ്‌ ഏണിയിലൂടെ പതുക്കെ പടിയിറങ്ങി. ഇടക്ക്‌ ശ്വാസം മുട്ട്‌ അനുഭവപ്പെടുമ്പോലെ തോന്നി. ബുദ്ധിമുട്ടാണെങ്കിലും ശ്വസിക്കാം. വീണ്ടും മുന്നോട്ട്‌ തന്നെ പോയി. ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച്‌ പടികയറുമ്പോല്‍ ഉള്ളം കൈയില്‍ നിന്നും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. നോക്കുമ്പോള്‍ ഒരു കഷ്‌ണം മാസംകഷ്ണം അവിടെ നിന്നും പറിഞ്ഞു പോയിരിക്കുന്നു. ജോലിക്കിടയില്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ജോലിക്കായി കൂടെ വന്നിരുന്ന അഞ്ച്‌ പേരും ഈ ഖനിക്കുള്ളിലെ ജീവന്‍മരണ പോരാട്ടത്തിന്‌ മുതിരാതെ വഴിപിരിഞ്ഞിരുന്നു.



ആദ്യമായി എനിക്ക്‌ കമ്പനി തന്ന ജോലി നിര്‍വഹിച്ചതില്‍ കമ്പനി അധികാരി വിളിച്ച്‌ അനുമോദിച്ചു. സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടിട്ടാകണം അയാള്‍ എന്നോട്‌ പറഞ്ഞു. ഒരു ജോലിയുടെ ഡയഗ്രം പൂര്‍ത്തിയാക്കി തരണം. ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു അത്‌ കഴിഞ്ഞ്‌ ഞാന്‍, എനിക്ക്‌ വേണ്ടി അനുവദിച്ച താത്കാലിക ക്യാമ്പിലേക്ക്‌ നടന്നു.

പിറ്റേന്നു തന്നെ പറഞ്ഞുതന്നത്‌ അനുസരിച്ചുള്ള ഡയഗ്രം പൂര്‍ത്തിയാക്കി കൊടുത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടരുന്നത്‌ കണ്ടു. അയാള്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും എത്രയോ നന്നയി ഇത്‌ ചെയ്തിരിക്കുന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ സ്പോണ്‍സറില്‍ നിന്നും മോചനപത്രം വാങ്ങി വരിക. ഞാന്‍ നന്ദിപറഞ്ഞു അയാളുടെ ഓഫീസ്‌ മുറിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങി.

വര്‍ഷങ്ങളായി കണ്ടുമുട്ടാത്ത സ്പോണ്‍സറുടെ കൊട്ടാരം പോലുള്ള വീടിന്റെ പടിവാതില്‍ക്കല്‍ അയാളെയും പ്രതീക്ഷിച്ച്‌ മണിക്കൂറുകളോളം നിന്നു. എന്റെ നില്‍പ്‌ കണ്ടിട്ടാകണം അവിടുത്തെ ഒരു പരിചാരകന്‌ ദയ തോന്നി അയാളുടെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്റെ ആവശ്യം പറയവേ തന്നെ അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍, ഒന്നുകില്‍ എന്നോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്യുക. അതു കേട്ടപ്പോള്‍ ഉള്ളില്‍ തേങ്ങലോടു കൂടി ചിരിച്ചു. പക്വത വരാത്ത പ്രയത്തില്‍ മങ്ങിയ കാഴ്ചകള്‍ കണ്ട്‌ തുടങ്ങിയപ്പോള്‍ ചിരിച്ചതുപോലെ.

വിസക്ക്‌ ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുത്താണ്‌ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍ മെനഞ്ഞ്‌ പുസ്തകവും പേനയും താഴെവെച്ച്‌ ജോലിയുള്ള വിസയാണ്‌ എന്നുള്ള ഏജന്റിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണ്‌ എത്തിപ്പെട്ടത്‌.
എങ്ങോനിന്നുവന്ന കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ മഗ്രിബ്‌ ബാങ്കിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ വേണ്ടി ഞാന്‍ മേഘങ്ങളോട്‌ കിന്നാരം പറയുന്ന ഉയര്‍ന്ന മിനാരമുള്ള പള്ളി ലക്ഷ്യമാക്കി നടന്നു.

അംഗശുദ്ധി വരുത്തുമ്പോള്‍ അറിയാതെ ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖം കഴുകിയ നീര്‍ജലത്തോടെയും ഒഴുകിപ്പോയി. നമസ്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി ഏറെ നേരം ആലോചിച്ചതിനുശേഷം വീണ്ടും ഒരു പരീക്ഷണത്തിന്‌ മുതിരാതെ എല്ലാം രാജാധിരാജനായതമ്പുരാനെ ഏല്‍പ്പിച്ച്‌ വീണ്ടും അനിയന്ത്രിതമായ വേഗതിയില്‍ എണ്ണ ഖനിയുടെ ഇരുളില്‍ ആഴങ്ങളിലേക്ക്‌ പാദങ്ങള്‍ ചലിപ്പിച്ചു.

By: നസീര്‍

മധുരമുള്ള ഓര്‍മ്മകള്‍........


വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും.വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്.  പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്. എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്.ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്. പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും. അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു. പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി.തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു. യാത്രകളില്‍ പൊതിച്ചോര്‍ ഒപ്പംവരാന്‍ തുടങ്ങിയത് കോളേജ്കാലത്താണ്.അപ്പോഴേക്കും പൊതിച്ചോറിന് ഒരു കൊച്ചുപുസ്തകത്തിന്റെ വലിപ്പം വച്ചിട്ടുണ്ടാകും.നിഗൂഢമായ രുചികള്‍ അനുഭവിച്ചു തുടങ്ങുന്ന സമയം.കൗമാരത്തിന്റെ കുഞ്ഞിരോമങ്ങള്‍ കിളിര്‍ക്കുകയും സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികള്‍ കാണാന്‍ തുടങ്ങുകയും ചെയ്യുന്ന ആ നാളുകളില്‍ പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്നത് പൊതിച്ചോറായിരുന്നു. കാമ്പസുകളുടെ ഉച്ചകള്‍ക്ക് എന്നും വാട്ടിയ വാഴയിലയുടെ വാസനയാണ്.ഒരുപാട് ചോറുപൊതികള്‍ ഒന്നിച്ചു തുറക്കുന്നതിന്റെ കൊതിയൂറും നിമിഷങ്ങള്‍ വിശപ്പിനെ വിരുന്നുവിളിച്ചു.ആകാശം നിറയെ അന്നേരം കാക്കകള്‍ വട്ടമിട്ടു പറന്നു. ക്ലാസ്മുറിയെ പൊതി തുറക്കുമ്പോഴുള്ള ചോറിന്റെ ചതുരമായി സങ്കല്പിച്ചാല്‍ അവിടവിടയായി ചേര്‍ന്നിരിക്കുന്ന കറികള്‍ പോലെയാണ് ഓരോ കൂട്ടവും.സൗഹൃദത്തിന്റെ കോമ്പസില്‍ വരച്ച വൃത്തങ്ങളില്‍ നിറങ്ങളുടെ കൊളാഷ്.തോരന്റെ മഞ്ഞ,തീയലിന്റെ ബ്രൗണ്‍,അച്ചാറിന്റെ ചുവപ്പ്..ഒത്തിരി വിരലുകള്‍ നെടുകയും കുറുകയും പായുന്ന നേരത്താണ് നാവ് അതുവരെ അറിയാത്ത രുചികള്‍ പലതും പരിചയിക്കുന്നത്. പെണ്‍കുട്ടികളില്‍ മുന്‍ബഞ്ചുകാര്‍ ഒഴികെയുള്ളവര്‍ പലയിടത്തായി ചിതറിയിരിക്കും.അവര്‍ക്കിടയിലാണ് ഏറ്റവുമധികം ആണ്‍കുട്ടികളുണ്ടാകുക.വയറിനൊപ്പം കൈകളും ഒഴിഞ്ഞവര്‍.മുന്‍ബെഞ്ചുകാര്‍ എപ്പോഴും മാറിയിരുന്നു.ഉണ്ണുമ്പോഴും സമവാക്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കൂട്ടത്തിനൊപ്പം കാണും വലിയ വിഭവങ്ങള്‍ക്കു നടുവില്‍ വറ്റല്‍മുളകെന്നോണം ഒരാണ്‍കുട്ടി.അവന് മിക്കവാറും കണ്ണട കാണും. അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നു.കോളേജുകളുടെ ദാവണിപ്രായം.കണ്ണുകള്‍ വിടര്‍ന്ന,കൊലുസുകള്‍ ചിരിച്ച പ്രീഡിഗ്രി ക്ലാസ്സുകളിലെ പൊതിച്ചോറുകള്‍ക്കു ചുറ്റും 'ചേട്ടന്മാര്‍' റാകിപ്പറന്നു.ഏത് പൊതിയിലേയും ചോറ് അധികാരപൂര്‍വ്വം കൈയ്യിട്ടെടുക്കുക എന്നത് അവര്‍ അവകാശമായി കണ്ടു.നേതാക്കന്മാരുടെ കാന്റീന്‍ ആയിരുന്നു പ്രീഡിഗ്രി ക്ലാസ്സുകള്‍.പൈപ്പിന്‍ ചുവട്ടിനരികെയായിരുന്നു പൊതിച്ചോറുകളുടെ ശ്മശാനഭൂമി.ആകാശത്തുനിന്ന് കാക്കകള്‍ കഴുകന്മാരായി ഭൂമിയിലിറങ്ങും.എണ്ണപുരണ്ട പത്രത്താളില്‍ നിന്ന് ഇലമാത്രം കൊത്തിവലിക്കും.അപ്പോഴും അതില്‍ ബാക്കിനില്‍ക്കുന്നുണ്ടാകും ഓര്‍മ്മയുടെ ഒന്നു രണ്ടു വറ്റുകള്‍.ഒരു തേങ്ങാക്കൊത്ത്. ആ ഒന്നരമണിനേരങ്ങളില്‍ തന്നെയായിരുന്നു കാമുകന്മാരുടെ കാകദൃഷ്ടികള്‍ പൈപ്പിന്‍ചുവടുകള്‍ക്കുചുറ്റും പറന്നു നടന്നത്.അത് ചിലപ്പോള്‍ പ്രണയത്തിന്റെ പൊതിയായി വളരും. പിന്നെപ്പിന്നെ അവളുടെ പൊതിച്ചോറുകള്‍ക്ക് രണ്ടു ഹൃദയങ്ങളുടെ വലിപ്പം വയ്ക്കും.അമ്മയോടു പറ ഞ്ഞ നുണ അവന് ഇഷ്ടമുള്ള വിഭവമായി ചോറിനുള്ളില്‍ ഒളിച്ചിരിക്കും.ഒരു മരച്ചോട്ടില്‍ ആദ്യമായി ഒന്നിച്ചിരുന്നുണ്ട ദിവസമാണ് കന്നിസ്​പര്‍ശനത്തിന്റെ സുഖമറിഞ്ഞതും.ചോറും കറിയും പുരണ്ട പത്തു വിരലുകള്‍ ചേര്‍ന്നുള്ള ചുംബനം.ജീവിതം റയില്‍പ്പാളങ്ങള്‍ പോലെ നീണ്ടപ്പോള്‍ പൊതിച്ചോര്‍ പിന്നെയും വളര്‍ന്നു.അണുകുടുംബങ്ങളുടെ അന്നമായി അതിന്നും പരശുവിലും വേണാടിലും ചെന്നൈമെയിലിലും യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.പൊതിച്ചോര്‍ ഇന്നും സ്വന്തം ഗന്ധത്തോടെ ബാക്കി നില്‍ക്കുന്നത് തീവണ്ടിക്കൂപ്പേകളില്‍ മാത്രമാണ്. രുചികളുടെ ജുഗല്‍ബന്ദിയാണ് പൊതിച്ചോറിന്റെ
ആസ്വാദ്യത.എരിവിന്റേയും പുളിയുടേയും തനിയാവര്‍ത്തനം.തോരനും അച്ചാറും ചമ്മന്തിയുമാണ് കാലങ്ങളായി സാധാരണക്കാരന്റെ പൊതിയിലെ പതിവ് പക്കമേളക്കാര്‍.ഇടയ്‌ക്കെപ്പോഴോ വിദേശിയെപ്പോലെ ഓംലെറ്റ് കടന്നുവന്നു.പൊരിച്ച മീന്‍ ആയിരുന്നു ഏറ്റവും വലിയ ആഡംബരം.വെള്ളപ്പൊക്കമുണ്ടാക്കുമെന്നതിനാല്‍ ഒഴിക്കാനുള്ള കറികള്‍ പൊതിച്ചോറില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.അങ്ങനെ സാമ്പാറും പുളിശ്ശേരിയും തൈരുമോരുകളും ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യനെപ്പോലെ ചെറിയപാത്രങ്ങളില്‍ പൊതിച്ചോറിനൊപ്പം സഞ്ചരിച്ചു. പൊതി തുറക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക ചോറിന്റെ വെളുത്തനിറത്തിനിടയിലെ ചമ്മന്തിയുടെ ചാന്തുപൊട്ടാണ്.മോഹിപ്പിക്കുന്ന നിറച്ചേരുവ.നിവര്‍ത്തി വച്ചതിനുശേഷം ആദ്യം വിഭവങ്ങള്‍ മാറ്റിമാറ്റി വയ്ക്കണം.പിന്നെ ഊണിന് ശ്രുതി ചേര്‍ക്കാന്‍ ഒഴികറിയാകാം.ചേര്‍ത്ത് കുഴച്ച് അച്ചാറില്‍ മുക്കി ആദ്യ ഉരുള.തോരനെ വലിച്ചടുപ്പിച്ച് അടുത്തത്.നനയാത്ത ചോറില്‍ നിന്നൊരുപിടിയെടുത്ത് ചമ്മന്തിയും ചേര്‍ത്തൊരു പങ്ക്.അതിന്റെ സ്വാദ് നാവുവിടും മുമ്പേ മീനുണ്ടെങ്കില്‍ പൊളിച്ചെടുത്ത ഒരു കഷ്ണം.ഉള്ളിലെ മുളകിന്റെ അരപ്പ് എരിഞ്ഞു തന്നെ കയറണം. പൊതിച്ചോറിന്റെ പര്യായമായ പാഥേയം എന്ന വാക്ക് മലയാളികളുടെ നാവിലേക്കുവച്ചുനീട്ടിയത് ഭരതനാണ്.ചിപ്പി എന്ന നടിക്കൊപ്പം പരിചയപ്പെട്ട പദം.ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ് എന്നായിരുന്നു ആ സിനിമയുടെ പരസ്യ വാചകം. ഓരോ പൊതിച്ചോര്‍ കഴിക്കാനെടുക്കുമ്പോഴും നമ്മള്‍ വീട്ടിലുള്ളവരെ ഓര്‍ക്കുന്നു.അതിനുള്ളില്‍ ആരുടെയൊക്കയോ നിശ്വാസങ്ങളുണ്ട്.അടുക്കളയിലെ അമ്മ,വാതില്‍പ്പിറകിലെ പെങ്ങള്‍,അന്തിവെയിലില്‍ വാടിയെത്തുന്ന അച്ഛന്‍........

By: Sarath

October 21, 2009

കൊച്ചാപ്പിചരിതം 'കിളി'പ്പാട്ട്

അന്നും ഇന്നും വാസുവിനെ പലര്‍ക്കും അസൂയയോടെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. വാസു എന്നാല്‍ ആ നാട്ടില്‍ക്കൂടി ഓടുന്ന ഒരേയൊരു സ്വകാര്യബസിലെ ഒരേയൊരു കിളി. മെലിഞ്ഞുണങ്ങിയ ഒരു എലുങ്കന്‍. മുഖം കണ്ടാല്‍ കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഏതോ ഒരു ഉണക്കമീന്‍ ഓര്‍മ്മയില്‍ വരുമായിരുന്നു. വാസുവിനു പല പേരുകളുമുണ്ട്. ബസിലെ പണികൊണ്ടു കിട്ടിയ പേരാണ് കിളിവാസു എന്നത്. ഓള്‍ കേരള ക്വട്ടേഷന്‍ വര്‍ക്കേഴ്സ്‌ യുണിയന്റെ ലോക്കല്‍ സെക്രടറി ആയതുമുതല്‍ ക്വട്ടേഷന്‍ വാസു എന്നും അറിയപ്പെട്ടു തുടങ്ങി. ആകാരസൌകുമാര്യംമൂലം ചിലര്‍ വളഞ്ഞവാസു എന്നും വിളിക്കും. സ്കൂളില്‍ സഹപാഠികള്‍ വാസുവിന് കനിഞ്ഞു നല്‍കിയ ഓമനപ്പേരു "ഞാഞ്ഞൂലു‍വാസു". ക്ലാസ്സിലെ മറ്റു സുന്ദരന്മാരായ കുട്ടികള്‍ക്കിടയില്‍ ഞാഞ്ഞൂലുവാസു ഒരു വേറിട്ട വ്യക്തിത്വം ആയിരുന്നു. പഠിക്കുന്നകാലത്ത് വാസുവിന്റെ കയ്യിലില്ലാത്ത ദുശീലങ്ങളില്ലായിരുന്നു. ബീഡിവലി, ചില്ലറ മോഷണം, അടിപിടി മുതലായി ഒരു യു പി സ്കൂളുകാരന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട എല്ലാ സ്വഭാവഗുണങ്ങളും വാസുവിനുണ്ടായിരുന്നു. ചാകാതെ കിട്ടിയാല്‍ കൊല്ലാതെ വളര്‍ത്തേണ്ട ഇനം. ഒരിക്കല്‍ വീട്ടില്‍നിന്ന് അടവച്ചിരുന്ന കോഴിമുട്ടയും മോഷ്ടിച്ചുകൊണ്ടാണ് വാസു സ്കൂളിലേക്ക് പോയത്. സ്കൂളിനടുത്തുള്ള കടയില്‍ വിറ്റു ബീഡി വാങ്ങുക എന്നതായിരുന്നു ഉദ്ദേശ്യം. വഴിക്കുവച്ച് കൂട്ടുകാര്‍ കബഡി കളിക്കുന്നത് കണ്ടപ്പോള്‍ വാസുവും അവരോടൊപ്പം കൂടി. കളിക്കിടയില്‍ നിക്കറിന്റെ കീശയില്‍ നനവ് തോന്നിയപ്പോഴാണ് മുട്ടയുടെ കാര്യം ഓര്‍മ്മവന്നത്. കീശയില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് ചതഞ്ഞരഞ്ഞ പകുതി വളര്‍ന്ന ഒരു കോഴിക്കുഞ്ഞും കുറച്ചു മുട്ടത്തോടും..... കൌമാരത്തിലേക്ക് കടന്നിട്ടും പൊക്കംവച്ചതൊഴിച്ചാല്‍ വാസുവിന്റെ ശരീരത്തിനോ സൌന്ദര്യത്തിനോ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല. ക്ലാസ്സിലെ മറ്റു സീനിയര്‍ ആണ്‍കുട്ടികളെല്ലാം പൊടിമീശക്കരായപ്പോള്‍ വാസുവിന്റെ മുഖത്ത് വെള്ളപ്പൊക്കം കഴിഞ്ഞ ഞാറ്റുകണ്ടം പോലെ അവിടെയും ഇവിടെയും ഓരോ രോമം കിളിര്‍ത്തു. മീശ വളരാന്‍ വാസു കേട്ടറിഞ്ഞ എല്ലാ പൊടിക്കൈകളും പ്രയോഗിച്ചുനോക്കി . ആരും കാണാതെ ദിവസവും ഷേവ് ചെയ്തു, പലതരം എണ്ണകള്‍ പ്രയോഗിച്ചു. മുഖം ഒന്നുകൂടി വികൃതമായത് മിച്ചം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കാര്യത്തില്‍ വാസു മറ്റു കുട്ടികളെയെല്ലാം കടത്തിവെട്ടി. സ്കൂളിലും നാട്ടിലും പെണ്‍വിഷയത്തില്‍ വാസു ഒരു ശ്രീകൃഷ്ണനായിരുന്നു. ഇതായിരുന്നു മറ്റു കുട്ടികള്‍ക്ക് വാസുവിനോട് അസൂയ തോന്നാനുള്ള ഏകകാരണം. മറ്റു സുന്ദരന്മാര്‍ പെണ്‍കുട്ടികളെ വട്ടമിട്ടു പറക്കുമ്പോള്‍ കുറെ സുന്ദരിമാര്‍ സ്ഥിരമായി വാസുവിനെ വട്ടമിട്ടു പറന്നിരുന്നു. അതിന്റെ ടെക്നിക്ക്‌ പഠിക്കാന്‍വേണ്ടി കുറെ മിടുക്കന്മാര്‍ വാസുവിന് ശിഷ്യപ്പെട്ടു. പക്ഷെ ശിഷ്യന്മാര്‍ അറിഞ്ഞിരുന്നില്ല വാസുവിന്റെത് വെറും പാരമ്പര്യഗുണം മാത്രമായിരുന്നെന്ന്.

ഈയവസരത്തില്‍ വാസുവിന്റെ അമ്മയെക്കുറിച്ച് രണ്ടുവാക്ക്‌ പറയാതിരിക്കുന്നത് കൃത്യവിലോപമാകും. ദാക്ഷായണി എന്ന് നാമധേയം. വാസുവിനെപ്പോലെ തന്നെ മെലിഞ്ഞ ശരീരം. നാട്ടുകാരുടെ രോമാന്‍ജകന്ജുകം. നാവില്‍ സരസ്വതി വിളയാടിയിരുന്നതുകൊണ്ട് ആരുംതന്നെ ദാക്ഷായണിയോട് വാക്കുതര്‍ക്കത്തിന് പോകാറില്ലായിരുന്നു. വെറുതെ ആരെങ്കിലും തീക്കൊള്ളികൊണ്ട് തലചൊറിയുമോ...? നാട്ടില്‍ അല്പസ്വല്പം അറിയപ്പെടുന്ന വ്യക്തിത്വം. ദാക്ഷായണിയെ കണികാണുന്നത് ശുഭകരമാണെന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. നാട്ടിലെ പല പ്രമാണിമാരും ദാക്ഷായണിയുടെ പറ്റുപടിക്കരായിരുന്നു . ഒരിക്കല്‍ നാട്ടിലെ പൊതുകാര്യ പ്രസക്തനായ ഭഗീരഥന്‍‍പിള്ള ദാക്ഷായണിയുടെ വീട്ടില്‍ ചെന്നപ്പോള്‍ പിള്ളയുടെ മകന് ‍അവിടെയുണ്ടായിരുന്നെന്നും വലിയ പിള്ളയുടെ ശബ്ദം കേട്ടപ്പോള്‍ ചെറിയപിള്ള പിന്‍വാതിലിലൂടെ ഇറങ്ങി ഓടിയെന്നും രാത്രി വലിയപിള്ള വീട്ടിലേക്കു മടങ്ങിയപ്പോള്‍, ചെറിയപിള്ള മറന്നിട്ട "വസ്ത്രം" ദാക്ഷായണി വലിയ പിള്ളയുടെ കയ്യില്‍ കൊടുത്തുവിട്ടെന്നുമൊക്കെ നാട്ടില്‍ പല തമാശകളും കേള്‍ക്കുന്നു. അല്ലെങ്കിലും നല്ല മനുഷ്യരെപ്പറ്റി എന്താ പറയാന്‍ പാടില്ലാത്തത്..... സന്ധ്യക്ക്‌ മാന്യന്മാര്‍ ആരെങ്കിലും വന്നാല്‍ ഉടനെ ദാക്ഷായണി ഭര്‍ത്താവായ കുഞ്ഞന്‍നായരെ മൂന്നുനാല് കിലോമീറ്റര്‍ ദൂരെയുള്ള ചാരായക്കടയിലേക്ക് പറഞ്ഞുവിടും. അഥിതിസല്ക്കാരതിനുള്ളതു വാങ്ങിച്ചുകൊണ്ടുവരാന്‍. കുഞ്ഞന്‍നായരെ സംബന്ധിച്ചിടത്തോളം ഈ ഡ്യൂട്ടി സന്തോഷകരമായിരുന്നു. കാരണം വൈകുന്നേരങ്ങളിലെ ഈ നടപ്പ് ഒരു എക്സര്സൈസുമാകും കൂടാതെ നൂറുമില്ലി ഷാപ്പില്‍വച്ചു അടിക്കാനുള്ള അനുവാദവുമുണ്ട്. പിന്നെ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അഥിതിയെ സല്ക്കരിച്ചതിന്റെ ബാക്കി എന്തെന്കിലുമുന്ടെങ്കില്‍ അത് കുഞ്ഞന്‍നായര്‍ക്കുള്ള ബോണസ്‌ആണ്. കുഞ്ഞന്‍നായര്‍ തിരിച്ചെത്തുന്നതുവരെ മക്കള്‍ പഠനത്തിന്റെ തിരക്കിലാകുന്നതുകൊണ്ട് ദാക്ഷായണി അഥിതിയോട് നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമത്രേ. ഇങ്ങനെ സംസാരിച്ചു ക്ഷീണിച്ചിരിക്കുന്ന അഥിതി കുഞ്ഞന്‍നായര്‍ കൊണ്ടുവരുന്ന മരുന്നും കഴിച്ചു ഉന്മേഷവാനായി സ്ഥലംവിടും. അത്രമാത്രം.... ഇതിനാണ് നാട്ടുകാര്‍ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുകൂട്ടുന്നത്‌. കുഞ്ഞന്‍നായര്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്, അഥവാ നായര്‍ക്കു വീട്ടില്‍ സംസാരിക്കാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയേക്കാള്‍ അധികാരം പോളിറ്റ്‌ബ്യുറോക്കായിരുന്നു.

ഞാഞ്ഞൂലുവാസു പഠനത്തില്‍ വളരെ കേമാനായിരുന്നത്കൊണ്ട് പത്താംക്ലാസ്സ്‌ കടന്നുകിട്ടുമോ എന്ന് വാസുവിനും, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഒമ്പതാംക്ലാസ്സില്‍വച്ചു ഒരു ചുറ്റിക്കളി കേസിനു വാസുവിനെ സ്കൂളില്‍നിന്നു പിരിച്ചുവിട്ടു. ഈ കേസില്‍ താന്‍ കുറ്റക്കാരനല്ല എന്ന് വാസു ഇപ്പോഴും വിശ്വസിക്കുന്നു. സ്കൂളില്ലാത്ത ദിവസം ഒരു പെണ്‍കുട്ടി തന്നെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയാല്‍ താനെങ്ങനെ കുറ്റക്കാരനാകും...? എന്ത് ചെയ്യാം മുള്ള് ഇലയില്‍ ചെന്ന് വീണാലും ഇല മുള്ളില്‍ ചെന്ന് വീണാലും കേട്‌ മുള്ളിന് തന്നെയാണല്ലോ..... മുന ഒടിഞ്ഞുപോകില്ലേ..? മനുഷ്യാവകാശസംഘടനകളും വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ചാനലുകളും ഇന്നത്തെപ്പോലെ ശക്തമാല്ലതിരുന്നതുകൊണ്ട് ഈ പിരിച്ചുവിടലിനെതിരെ ആരും രംഗത്തുവന്നില്ല. ഏതായാലും ഈ സംഭവത്തോടെ വാസു വിദ്യാഭ്യാസ പ്രസ്ഥാനത്തോടുള്ള തന്റെ പിന്തുണ ഏകപക്ഷീയമായി പിന്‍വലിച്ചു. അല്ലെങ്കിലും വോട്ടവകാശമുള്ള താന്‍ സ്കൂളില്‍ പോകുന്നതിനോട് വാസുവിനും വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ഇതൊരു കാരണമായി എന്നുമാത്രം.

പഠിപ്പുനിര്‍ത്തി അധികം താമസിയാതെ ദാക്ഷായണിയുടെ പിടിപാടുകൊണ്ട് ഞാന്ഞൂലിനു ആ നാട്ടില്‍കൂടി ഓടുന്ന ഒരേയൊരു സ്വകാര്യബസ്സില്‍ സീനിയര്‍കിളി തസ്തികയില്‍ ജോലികിട്ടി. അതും മുന്‍വാതിലിലെ കിളിയായിട്ടു. നേരത്തെതന്നെ പഠിപ്പുനിര്‍ത്തി ഈ ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെക്കുറിച്ച് വാസുവിന് കുറ്റബോധം തോന്നി. ഇപ്പോള്‍ ഞാഞ്ഞൂലുവാസു കിളിവാസുവാണ്. ജോലിത്തിരക്കിനിടയിലും വാസു തന്റെ ലീലാവിലാസങ്ങള്ക്കു സമയം കണ്ടെത്താറുണ്ടായിരുന്നു.

ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞനേരം വാസു സമീപവാസിയായ ഒരു പൈങ്കിളിയെ വളച്ച് അവളുമായി കാടുപിടിച്ചുകിടന്ന ഒരു തോട്ടത്തില്‍ കയറി. ആ സമയം പശുവിനു പുല്ലു ചെത്താനായി തോട്ടത്തിലെത്തിയ പാല്‍ക്കാരന്‍ കൊച്ചാപ്പി വളരെ അപ്രതീക്ഷിതമായി ഇവരുടെ മുമ്പില്‍ ചെന്നുപെട്ടു. കൊച്ചാപ്പി കണ്ടെന്നു മനസ്സിലാക്കിയ പൈങ്കിളി വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയെപ്പോലെ പ്ലേറ്റ് മാറ്റി. ഞാന്‍ പരീക്ഷക്ക്‌ പഠിക്കാന്‍ ഇവിടെ വന്നതാ... അപ്പഴാ ഈ ചന്തുവാങ്ങള...... കുഞ്ഞിരാമേട്ടന്‍ ഇപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍.... എന്റെ ചാരിതാര്‍ത്ഥ്യം നഷ്ടപ്പെട്ടേനെ.... കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലേക്കോടി.... വാസു ഒന്ന് പതറിയെങ്കിലും 'നിന്നെ ഞാന്‍ എടുത്തോളാമെടാ...' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്, കൊച്ചാപ്പിയെ ഉഗ്രമായോന്നു നോക്കിയിട്ട് സ്ഥലം വിട്ടു. കൊച്ചാപ്പി നേരെ കണ്ണപ്പചേകവരെയും ആരോമല്‍ചേകവരെയും കണ്ടു കാര്യങ്ങളുടെ നിജസ്ഥിതി അറിയിച്ചു. ആരോമല്‍ ചേകവര്‍ നേര്‍പെങ്ങള്‍ക്കുനേരെ ഉടവാളെടുത്തെങ്കിലും കണ്ണപ്പച്ചേകവര്‍ തടഞ്ഞു. ഈ വിവരം തങ്ങള്‍ മൂന്നാള്‍ഒഴികെ മറ്റൊരാള്‍ അറിയാന്‍ പാടില്ലെന്നു കണ്ണപ്പച്ചേകവര്‍ കൊച്ചാപ്പിയുടെ കാലുപിടിച്ചപേക്ഷിച്ചു. ഈക്കഥ നാളെ പാണന്മാര്‍ പാടിനടന്നാല്‍ പുത്തൂരം തറവാടിനും ഉണ്ണിയാര്‍ച്ചക്കും ഉണ്ടായേക്കാവുന്ന അപമാനവും, അങ്ങനെ സംഭവിച്ചാല്‍ അങ്കചേകവന്മാരുടെ വാള്‍മുനയില്‍ തൂങ്ങി നില്‍ക്കുന്ന തന്റെ തലയും അകക്കണ്ണില്‍ കണ്ട കൊച്ചാപ്പി ഇത് നാലമതൊരാള്‍ അറിയാനിടവരില്ലെന്നു ലോകനാര്‍കാവിലമ്മയെയും അന്തോനീസുപുണ്യവാളനെയും പിടിച്ചു സത്യം ചെയ്തുകൊടുത്തു. അധികം പെരുദോഷമുണ്ടാക്കുന്നതിനുമുമ്പേ കണ്ണപ്പച്ചേകവര്‍ കോലത്തുനാട്ടില്‍ നിന്നും ഒരു കുഞ്ഞിരാമനെ കണ്ടുപിടിച്ചു ഉണ്ണിയാര്‍ച്ചയുടെ പുടമുറി നടത്തിച്ചു.
വാസുവാകട്ടെ കൊച്ചാപ്പിക്കു ഒരു പണി കൊടുക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ചകഴിഞ്ഞു റേഷന്‍കടയില്‍നിന്നും അരിയുംവാങ്ങി വരുന്ന കൊച്ചാപ്പിയെ തോടിനരികിലെ വഴിയില്‍വച്ചു കണ്ടുമുട്ടിയത്‌. പരിസരത്തെങ്ങും മാനും മനുഷ്യനുമില്ല. നല്ല തരിപ്പിലായിരുന്ന വാസു കൊച്ചാപ്പിയെ കണ്ടതോടെ കീരിക്കാടന്‍ജോസായി മാറി കൊച്ചാപ്പിയെ ശരിക്കൊന്നു മെടഞ്ഞു. ഒരു താക്കീതും കൊടുത്തു... നായിന്റെമോനെ... എത്ര കഷ്ടപ്പെട്ടിട്ടാ ഞാന്‍ അവളെ അവിടെ കൊണ്ടുവന്നതെന്നറിയാമോ...? ഇനി മേലാല്‍ എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ $&^മോനെ പണ്ടത്തില്‍ ഞാന്‍ കത്തികേറ്റും.... @#*&.... %@&^^^ .... കൊച്ചാപ്പി നക്ഷത്രം എണ്ണി. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് ലോകനാര്‍കാവിലമ്മയെയും അന്തോനീസുപുണ്യവാളനെയും പിടിച്ചു വാസുവിനും സത്യം ചെയ്തുകൊടുത്തു. പോകുന്ന പോക്കിന് വാസു കൊച്ചാപ്പിയുടെ ഉടുമുണ്ട് പറിച്ചു അതും തലയില്‍ കെട്ടിക്കൊണ്ടു തടിപ്പാലം കടന്നു നടന്നു നീങ്ങി. വാസുവിന്റെ തലയിലിരുന്നു രാജ്കീയമായിട്ടു അകന്നകന്നു പോകുന്ന തന്റെ ഉടുമുണ്ടിനെ കൊച്ചാപ്പി നിര്‍നിമേഷനായി നോക്കിനിന്നു. പെട്ടെന്ന് കൊച്ചാപ്പിക്കു ബോധോദയമുണ്ടായി. തന്റെ ശരീരത്തിലുണ്ടായിരുന്ന ഒരേയൊരു വസ്ത്രാലങ്കാരമാണ് ആ പോകുന്നത്. കിം കരണീയം എന്ന് ആകുല വ്യാകുല മാനസനായി കുറച്ചുനേരം ആലോചിച്ചു നിന്നു. പാടത്തിന്റെ അങ്ങേക്കരയിലൂടെ സ്കൂള്‍ വിട്ടുവരുന്നകുട്ടികളെ കണ്ടതും കൊച്ചാപ്പി നിലത്തു വീണ അരിസഞ്ചിയുമെടുത്ത്‌ തോട്ടുവക്കത്തെ പൊന്തക്കാട്ടിലേക്ക് ചാടി. തല്ക്കാലം അവിടെ ഒളിക്കാം. ഇരുട്ടുവീഴുമ്പോള്‍ എങ്ങനെയെങ്കിലും വീട്ടിലെത്താം എന്ന ചിന്തയോടെ കൊച്ചാപ്പി ആ പൊന്തക്കാടിനുള്ളില്‍ ഇരിപ്പുറപ്പിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ കടവില്‍ പെണ്ണുങ്ങള്‍ കുളിക്കാന്‍ വന്നു. ആ കാഴ്ച കൊച്ചാപ്പിക്കു ഒരു പുതിയ അനുഭവമായിരുന്നു. മഹാകവി പാടിയതുപോലെ " കട്ടുറുമ്പു കടിച്ചിട്ടും കാമുകന്‍മാരനങ്ങാതെ കുട്ടിമാന്‍കണ്ണിയെ പാര്‍ത്തു....." എങ്കിലും കൊച്ചാപ്പിയുടെ മനസ്സ് എന്റെ പിഴ...എന്റെ പിഴ... എന്റെ വലിയപിഴ...എന്ന് മനസ്തപിച്ചു. കൊച്ചാപ്പി കാഴ്ചകള്‍ കണ്ടുകൊണ്ടു സന്ധ്യയാകാനായി കാത്തിരുന്നു. കടവിലെ തിരക്കൊഴിഞ്ഞു.ദൂരെ പടിഞ്ഞാറെ കുന്നിന്മുകളിലെ ആകാശത്തില്‍ സൂര്യരശ്മികള്‍ ശോണിമ പടര്‍ത്തുന്നതും... അല്പാല്പമായി സൂര്യന്‍ എരിഞ്ഞടങ്ങുന്നതും അന്നാദ്യമായി കൊച്ചാപ്പി ശ്രദ്ധിച്ചു കണ്ടു... ഇരുട്ടു വീണെങ്കിലും മറ്റൊരു പാര കിഴക്കുനിന്നും ഉയര്‍ന്നുവന്നു. വെളുത്തവാവാണെന്ന് തോന്നുന്നു..... കര്‍ത്താവേ ഈ അവസ്ഥയിലും നീ എന്നെ പരീക്ഷിക്കുകയാണോ...? നാട്ടു വഴിയിലൂടെ ഒന്നും ഒറ്റയുമായി ആള്‍ക്കാര്‍ നടക്കുന്നുണ്ട്. രാത്രി പതിനൊന്നുമണി കഴിഞ്ഞിട്ടും ആള്‍ക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടല്ലോ... കൊച്ചാപ്പിക്കു ക്ഷമ നശിച്ചു. പാതിരാ കഴിഞ്ഞു ഇടക്കൊരു ഗ്യാപ്‌ കിട്ടിയപ്പോള്‍ കൊച്ചാപ്പി പൊന്തക്കാട്ടില്‍ നിന്നു പുറത്തുചാടി വീട്ടിലേക്കുള്ള വഴിയെ നടന്നുതുടങ്ങി. അല്പം നീങ്ങിയപ്പോള്‍ എതിരെനിന്നും ആരോ ടോര്ച്ചടിച്ച്ചുകൊണ്ട് നടന്നുവരുന്നു. കൊച്ചാപ്പി പെട്ടെന്ന് ഒരു മരത്തിനു പുറകില്‍ ഒളിച്ചു. ഇവന്മാര്‍ക്കൊന്നും ഉറക്കവുമില്ലേ കര്‍ത്താവേ..? ഹല്ലാ...ഇവമാര്‍ക്ക് വഴിയിലേക്കു ടോര്‍ച്ച്ചടിച്ചാല്‍ പോരെ..? ചുറ്റുവട്ടം മുഴുവനും ലൈറ്റടിച്ചു കൊണ്ടാണോ വഴിനടക്കുന്നത്..? ഹോ... കഷ്ടിച്ച് രക്ഷപ്പെട്ടു...


ഈ സമയം കൊച്ചാപ്പിയുടെ വീട്ടില്‍ മറ്റു ചില സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. ഉച്ച്ചക്കുമുന്പേ റേഷന്‍ കടയില്‍ പോയ തന്റെ പ്രിയതമനെ വൈകുന്നേരമായിട്ടും കാണാഞ്ഞപ്പോള്‍ മിസ്സിസ്സ്‌ കൊച്ചാപ്പിയുടെ മനസ്സില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഒരു കാരണവശാലും സന്ധ്യകഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാത്ത മനുഷ്യനാണ്. (പേടികൊണ്ടാണ് കേട്ടോ). രാവേറെയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇരുട്ടായത്തോടെ മിസ്സിസ്സ്‌ കൊച്ചാപ്പിയുടെ ഭയാശങ്കകള്‍ അയല്‍പക്കക്കാരും ഏറ്റുവാങ്ങി. റേഷന്‍കടയില്‍ നിന്നും കൊച്ചാപ്പി അരിവാങ്ങി പോരുന്നത് കണ്ടവരുണ്ട്. പിന്നീടിതുവരെ യാതൊരു വിവരവുമില്ല. കൊച്ചാപ്പിയുടെ പശുക്കള്‍ അമറി. വീട്ടിലെ നായ ഓളിയിട്ടു. എല്ലാംകൂടി എന്തോ അപശകുനം പോലെ... ആളുകള്‍ പല വഴിക്കും അന്വേഷണം തുടങ്ങി.ചെറുപ്പക്കാര്‍ ഗ്രൂപ്പുകളായി പല വഴിക്ക് ടോര്‍ച്ചും പന്തവുമായി കൊച്ചാപ്പിയെ തിരഞ്ഞു. ഇതിനിടെ ഒരാള്‍ക്ക് കല്ലുവെട്ടാന്‍കുഴിയുടെ സമീപത്തു വച്ചു കിട്ടിയ ഒരു മുണ്ട് മിസ്സിസ് കൊച്ചാപ്പി തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെ മഴക്കാലത്തെ കരണ്ട് പോലെ മിസ്സിസ് കൊച്ചാപ്പി ഇടയ്ക്കിടയ്ക്ക് ബോധം കെട്ടുവീണു. ബോധം തെളിയുമ്പോള്‍ മക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് നെഞ്ചത്തടിച്ചു വിലപിച്ചുകൊണ്ടിരുന്നു. കാര്യത്തിന്റെ ഗൌരവം മനസിലായില്ലെങ്കിലും മക്കള്‍ അമ്മക്ക് കോറസ്പാടി. തന്റെ പ്രിയപ്പെട്ടവന് ഒരാപത്തും വരാതിരിക്കാന്‍ മിസ്സിസ് കൊച്ചാപ്പി ലോക്കല്‍ പള്ളിയിലെ അന്തോനീസുപുണ്യാളന്‍ മുതല്‍ മലയാറ്റൂര്‍ മുത്തപ്പന് വരെ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി. അതിനപ്പുറം ആരെയും മിസ്സിസ് കൊച്ചാപ്പിക്കു നേരിട്ട് പരിചയമില്ലായിരുന്നു. വാര്‍ത്ത‍ കേട്ടറിഞ്ഞു ബന്ധുക്കളൊക്കെ കൊച്ചാപ്പിയുടെ വീട്ടിലേക്കെത്തിത്തുടങ്ങി.

ഒളിച്ചും പതുങ്ങിയും വേലി ചാടിയും സ്വന്തം പറമ്പുവരെ എത്തിയ കൊച്ചാപ്പി വീട്ടില്‍ പെട്രോമാക്സ്‌ വെട്ടവും ആള്‍ക്കൂട്ടവും കണ്ടു ഞെട്ടി. ഒരു തരത്തിലും വീടിനകത്തേക്ക് കടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചെവി കൂര്‍പ്പിച്ചു ശ്രദ്ധിച്ചപ്പോള്‍ തന്റെ പ്രിയപ്പെട്ടവളുടെ നിലവിളികളും സ്ത്രീജനങ്ങളുടെ ആശ്വസിപ്പിക്കലുകളും കേട്ടു. ഇനിയും താമസിച്ചാല്‍ പ്രശ്നം കൂടുതല്‍ വഷളാവുകയെയുള്ളൂ. ഒരു വാഴവള്ളിയില്‍ കുറെ കാപ്പിയിലകള്‍ തുന്നിച്ചേര്‍ത്തു അരയില്‍ കെട്ടി രണ്ടും കല്‍പ്പിച്ചു കൊച്ചാപ്പി മുറ്റത്തേക്ക്‌ ചെന്നു. പറുദീസായില്‍ നിന്നു പുറത്താക്കപ്പെട്ട ആദാമിനെ നേരിട്ട് കണ്ട കൊച്ചുകുട്ടികള്‍ അന്തംവിട്ടുനിന്നു. മിസ്സിസ് കൊച്ചാപ്പി വികാരവിവശയായി പ്രാണനാഥനെ കെട്ടിപ്പിടിച്ചു കരഞ്ഞു. മറ്റു പെണ്ണുങ്ങള്‍ കുണുങ്ങിച്ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി. വിവരങ്ങള്‍ ആരാഞ്ഞ ബന്ധുമിത്രാദികളോട് സത്യാവസ്ഥ പറയാനാവാതെ കൊച്ചാപ്പി കുഴങ്ങിനിന്നു.

By: Mathew Philip

October 13, 2009

ഉത്കണ്ഠ കുറയ്കാന് ചില പൊടിക്കൈകള്




ഉത്കണ്ഠ ഇല്ലാത്ത മാനവര് ഈ ലോകത്തില് ഉണ്ടെന്നു തോന്നുന്നില്ല. ഉത്കണ്ഠ മൂലം ആയുസ്സിന്റെ ഒരു മുഴം പോലും നീട്ടാന് കഴിയില്ലെന്ന് കേട്ടിട്ടില്ലേ? എന്നാലും ഇതു മനുഷ്യ സഹജം. ഒന്ന് മനസ് വെച്ചാല് ഉത്കണ്ഠ ഒരു പരിധി വരെ അകറ്റി നിര്ത്താം
ഉത്കണ്ഠ കുറയ്കാന് ഇതാ ചില പൊടിക്കൈകള്

ഉറക്കം നാടിവ്യവസ്ഥയുടെ പ്രവര്ത്തനം സുഗമമാക്കുന്നു. അതിനാല് ഉറക്കം കുറഞ്ഞാല് സമ്മര്ദം കൂടും. എന്നാല് ശാരീരിക അദ്വാനം മസ്സിലുകളുടെ സമ്മര്ദം കുറച്ചു നന്നായി ഉറങ്ങാന് നിങ്ങളെ സഹായിക്കുന്നു. കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നതും സമ്മര്ദം കുറയാനിടയാക്കും.
വ്യായാമവും യോഗയും ശീലമാക്കുന്നതോടൊപ്പം കാത്സ്യവും മിനറല്സും അടങ്ങിയ ഭക്ഷണം ആഹാരത്തില് ഉള്പ്പെടുത്തുക. മധുര പലഹാരങ്ങള് ഉത്കണ്ഠ വര്ദ്ധിപ്പിക്കും എന്നത് മറക്കാതിരിക്കുക.

നിങ്ങള് ചെയ്യുന്ന ജോലികളില് കൃത്യമായ ഇടവേളകള് ആവശ്യമാണ്. ഒരേ ജോലിയില് മണിക്കുറുകളോളം ഇരിക്കാതെ ചെറിയ ഇടവേളകള് കണ്ടെത്തുക. ഇതു തൊഴില്ജന്യമായ ഉത്കണ്ഠ അകറ്റുന്നു.

അരോമ തെറാപ്പി എന്തെന്നറിയില്ലേ? സസ്യ എണ്ണ ഉപയോഗിച്ചുള്ള കുളി അല്ലെങ്കില് ബോഡി മസ്സാജ്. ഇതും ഉത്കണ്ഠ കുറക്കുവാന് സഹായകമാണ്. ചെറിയ ചൂട് വെള്ളത്തില് എപ്സം സാള്ട്ട് ചേര്ത്ത് കുളിക്കുന്നതും ഉത്കണ്ഠ അകറ്റുന്നു. രാവിലെ പതിവായി ഓട്ട്സ് കഴിക്കുന്നതും ചെറു ചൂടുവെള്ളത്തില് ഒരു സ്പൂണ് തേന് ചേര്ത്ത് സേവിക്കുന്നതും ഉന്മ്മേഷം വര്ധിപ്പിക്കുന്നു.
പാഷന് ഫ്രൂട്ടും സമ്മര്ദം അകറ്റാനുള്ള ചികില്സാവിധികളില്  ഉപയോഗിച്ചിട്ടുണ്ടത്രേ.

ഇതൊക്കെ ആണെങ്കിലും വല്ലപ്പോഴും ഉണ്ടാവുന്ന ആകാംഷ ഉപദ്രവകാരിയല്ല കേട്ടോ. എന്നാല് പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ വര്ഷങ്ങളോളം ആകാംഷയെ കൂടെ കൊണ്ട് നടക്കുന്നവര് വൈദ്യ സഹായം തേടെണ്ടതാണ്.

By: Anoop Pala

October 12, 2009

എന്റെ പൊന്നേ......

''എന്റെ പൊന്നേ നിശ്ചേതനമായ ഒരു ലോഹത്തിന്റെ പേരാണല്ലോ''

പവന്റെ വില പന്തീരായിരത്തിലെത്തുന്നു. പഴയ കേരളത്തിലെ ആനയുടെ വില. 'പൊന്നേ' എന്നു വിളിക്കുമ്പോള്‍ പണ്ടത്തേക്കാള്‍ മുഖം തെളിയുന്നു പ്രണയിനികള്‍ക്ക്‌. 'പാഠം ഒന്ന്‌, ഒരു വിലാപം' എന്ന ചിത്രത്തില്‍ രണ്ടാം ഭാര്യയെ മെരുക്കിത്തരാന്‍ ആദ്യഭാര്യയെ 'പൊന്നേ' എന്നു വിളിക്കുന്നു, നായകന്‍. അവള്‍ അവിശ്വാസത്തോടെ നോക്കുന്നു അയാളെ. ''ശരിക്കും ഞാന്‍ പൊന്നാണോ, ശരിക്കും?'' അവളുടെ അവിശ്വാസം ദിവസം ചെല്ലുന്തോറും അധികരിക്കുകയാണ്‌.

സ്വര്‍ണം, ഭംഗിയുള്ള, പ്രിയമുള്ള എന്നെല്ലാമാണ്‌ ശബ്ദതാരാവലിയില്‍ പൊന്നിന്‌ അര്‍ഥം പറഞ്ഞിരിക്കുന്നത്‌. മലയാളിയുടെ സ്‌നേഹപ്രകടനങ്ങളില്‍ ഏറ്റവും മാറ്റുള്ള പദമാണ്‌ പൊന്ന്‌. 'പൊന്നുടയാതെ'പോലെ അഭിമാനത്തെ സ്‌പര്‍ശിച്ച മാടമ്പിപ്പദമില്ല. പൊന്നുങ്കട്ടേ, പൊന്നുംകുടമേ, പൊന്നേ എന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ സ്വന്തം മൂല്യത്തെത്തന്നെയാണ്‌ വിളിക്കുന്നതെന്ന്‌ വിളിക്കപ്പെടുന്നവര്‍ കരുതുന്നു. തന്റെ പരിഗണനയുടെ മൂര്‍ധന്യത്തെയാണ്‌ വെളിവാക്കുന്നതെന്ന്‌ വിളിക്കുന്നവരും. പൊന്നു വിളയുന്ന പാടമെന്നും പൊന്നും ചിങ്ങമാസമെന്നും പൊന്‍വെയിലെന്നും മലയാളി ആത്മഹര്‍ഷത്തോടെ പറയുന്നു. ''പൊന്നുപോലെ നോക്കാം'' എന്നതില്‍ക്കവിഞ്ഞ ഒരു വാഗ്‌ദാനവും മലയാളിപ്പെണ്‍കുട്ടികള്‍ക്ക്‌ വേണ്ട. കേമം എന്നതിന്റെ പര്യായപദംതന്നെയായി മാറി.

മലയാളത്തില്‍ പൊന്ന്‌. പൊന്നുമായിച്ചേര്‍ന്ന്‌ തിളങ്ങിയ സമസ്‌തപദങ്ങള്‍ അനവധിയുണ്ട്‌, മലയാളത്തില്‍. പൊന്‍കിണ്ടി, പൊന്നാങ്ങള, പൊന്നളിയന്‍, പൊന്നമ്പലം, പൊന്നാട..... ''പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവെ'' എന്നെഴുതിയാണ്‌ വൈലോപ്പിള്ളി പഴത്തിന്റെ മൂല്യത കാട്ടിയത്‌. ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം കലശലായ പൊന്‍ഭ്രമമുള്ളവര്‍. പൊന്നിന്റെ കൊടിമരം, പൊന്‍തലേക്കെട്ട്‌ കെട്ടിയ ആനകള്‍, പൊന്‍തിടമ്പുകള്‍. പൂവുപോലും പൊന്നില്ലെങ്കില്‍ മാത്രം. ''പൊന്നില്‍ക്കുളിച്ച രാത്രി'' പോലുള്ള പ്രയോഗങ്ങള്‍ക്ക്‌ എന്തൊരു ശ്രുതിസുഖമെന്ന്‌ ആ വരിയുള്ള ചലച്ചിത്രഗാനം. ''പൊന്നരിവാളമ്പിളി'' എന്നായിരുന്നല്ലോ നമ്മുടെ കവിസ്സഖാവുപോലും രോമാഞ്ചംകൊണ്ടത്‌.'പൊന്നു വിളയിക്കുന്ന' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം മാത്രമാണ്‌, കേരളത്തില്‍. ലോകത്തില്‍ ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കൂടിയ സ്വര്‍ണ ഉപഭോഗകേന്ദ്രമാണ്‌ കേരളം.

വര്‍ഷം ഏതാണ്ട്‌ 200 ടണ്‍ സ്വര്‍ണം കേരളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്‌ അമേരിക്ക പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതിന്റെ പാതിയോളം വരുമെന്നും 'സ്വര്‍ണകേരളം' എന്ന പുസ്‌തകത്തില്‍ കെ. ജോര്‍ജ്‌ വര്‍ഗീസ്‌ പറയുന്നു. പൊന്ന്‌ ഉത്‌പാദിപ്പിക്കാത്ത, പൊന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന, കമനീയമായ ജ്വല്ലറികള്‍ നാള്‍തോറും പെരുകുന്ന കേരളക്കരയെ 'ഗോള്‍ഡ്‌സ്‌ ഓണ്‍ കണ്‍ട്രി' എന്നാണ്‌ വിളിക്കുന്നത്‌. സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ പൊന്നാണ്‌ കേരളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്‌. എത്ര പാവങ്ങളാണ്‌ മലയാളികള്‍ എന്ന്‌ പൊന്നേ വിളികൊണ്ട്‌ വികാരഭരിതമായ കേരളീയകിടപ്പറകള്‍ പറഞ്ഞുതരും. പൊന്നിന്റെ അഭാവവും പൊന്നിനോടുള്ള അത്യാര്‍ത്തിയും കേരളത്തിലേതുപോലെ നിലനില്‍ക്കുന്ന ദരിദ്രദേശങ്ങളിലെ ഭാഷകളിലേക്കല്ലാതെ ഇംഗ്ലീഷിലേക്ക്‌ 'പൊന്നിന്‍കുടമേ' പ്രയോഗം (ബഷീര്‍) എങ്ങനെ വിവര്‍ത്തനം ചെയ്യുമെന്ന്‌ വിവര്‍ത്തകന്‍ കുഴങ്ങുന്നു. മറ്റു ജോലികള്‍ ചെയ്യാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍ 'പൊന്‍പണിക്കാര്‍' പണിക്കുപോകാതെ പട്ടിണി കിടക്കുന്നുവെന്ന്‌ 'സ്വര്‍ണകേരളം' നിരീക്ഷിക്കുന്നുണ്ട്‌. 'പൊന്നായിത്തീരുക' എന്നതത്രെ മലയാളിയുടെ മോക്ഷം (കടല്‍കടന്നും).

തൊട്ടതൊക്കെ പൊന്നാക്കുന്ന നടന്‍, തൊട്ടതൊക്കെ പൊന്നാക്കുന്ന കര്‍ഷകന്‍, തൊട്ടതൊക്കെ പൊന്നാക്കിയ വ്യവസായി എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍ ഒരു ദുരന്തപരിണാമത്തെക്കൂടി സൂചിപ്പിക്കുകയാണ്‌ നാം എന്നു നാമറിയുന്നുണ്ടോ? ഈ പ്രയോഗം എവിടെനിന്നു വന്നുവെന്നോ, ആ കഥയില്‍ തൊടുന്നതൊക്കെ പൊന്നാവുന്നത്‌ ഒരു ഭാഗ്യമായിട്ടല്ല, കെണിയായിട്ടാണ്‌ ആവിഷ്‌കൃ തമായിരിക്കുന്നത്‌.

തൊടുന്നതൊക്കെ സ്വര്‍ണമാവുന്നൊരു വരം മെഥാസ്‌ നേടുന്നു. മുന്നില്‍ക്കണ്ടതൊക്കെ തൊട്ട്‌ അയാള്‍ സ്വര്‍ണമാക്കി. നാണയങ്ങള്‍, കോപ്പകള്‍, വിളക്കുകള്‍, പാത്രങ്ങള്‍, തൂണുകള്‍, ചുവരുകള്‍, അലങ്കാരവസ്‌തുക്കള്‍... ദാഹം തോന്നിയപ്പോള്‍ അയാള്‍ പോയെടുത്ത പാത്രം സ്വര്‍ണമായി. പക്ഷേ, അതിലെ വെള്ളവും സ്വര്‍ണമായി. ഭക്ഷണത്തില്‍ അയാള്‍ തൊട്ടതും അതു സ്വര്‍ണമായി. ഭാര്യയെ അയാള്‍ തൊട്ടു, അവളൊരു സ്വര്‍ണവിഗ്രഹമായി. അയാളെ നോക്കി പേടിച്ചുനില്‍ക്കുന്ന ഒരു സ്വര്‍ണവിഗ്രഹം. താന്‍ തൊടുന്നതൊക്കെ നിശ്ചേതനമായ ഖരവസ്‌തുക്കളാവുകയാണെന്നു കണ്ട്‌, താന്‍ തൊടുന്നതൊക്കെ നിശ്ചലമാവുകയാണെന്ന്‌ കണ്ട്‌ അയാള്‍ ഭീതിദനായി. എല്ലാം മരിച്ചു സ്വര്‍ണമായിത്തീരുന്ന ഒരു പ്രവര്‍ത്തനത്തിന്റെ മാധ്യമമാവുകയാണ്‌ താനെന്നുകണ്ട്‌ അയാള്‍ നടുങ്ങി. ''തൊട്ടതൊക്കെ പൊന്നായിപ്പോകട്ടെ'' എന്നൊരു ശാപമല്ലേ താന്‍ നേടിയെടുത്തത്‌? (നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌ ഒരു വരത്തിനല്ല, ഒരു ശാപത്തിനാണെന്ന്‌ ആരും പറഞ്ഞുതരാത്തതെന്ത്‌?) ആഗ്രഹിച്ചാല്‍ പൊന്നാവാത്തതിലാണ്‌ അനുഗ്രഹമുള്ളതെന്ന്‌, മഹിമയുള്ളതെന്ന്‌ അയാളറിഞ്ഞു. താന്‍ നഷ്‌ടപ്പെടുത്തിയ ലോകത്തിന്റെ ചൈതന്യം അയാളറിഞ്ഞു. മനുഷ്യന്‌ മാറ്റാനാകാത്ത ചിലതുള്ളതുകൊണ്ടുകൂടിയാണ്‌ ലോകം
ഇത്ര വിസ്‌മയകരം എന്നയാള്‍ അറിഞ്ഞു. തൊട്ടതൊക്കെ ജഡമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍നിന്ന്‌ തന്നെ അനുസരിക്കാത്ത ലോകത്തെ ഓര്‍ത്ത്‌ അയാള്‍ ഖേദിച്ചുകൊണ്ടിരുന്നു. അസാധ്യതയോളം വലിയ സാധ്യതയില്ലെന്നും അയാള്‍ക്കു ബോധ്യപ്പെട്ടു.

ഭാരതീയരുടെ ഭസ്‌മാസുരന്റെ കഥയും ടോള്‍സ്റ്റോയിയുടെ 'ഒരാള്‍ക്കെത്ര ഭൂമി വേണം' എന്ന കഥയും മെഥാസിന്റെ കഥതന്നെ. ആഗ്രഹിച്ചത്‌ നേടാന്‍ കഴിയുന്നവന്റെ ദുരന്തത്തെക്കുറിച്ചുള്ള കഥകളാണിവ. ബഷീറിന്റെ ഒരു കഥയില്‍ 'ഈ മണല്‍ത്തരിയത്രയും സ്വര്‍ണമാവട്ടെ' എന്നു കല്‌പിക്കുന്നുണ്ട്‌ അതിലെ നായകന്‍. ദൈവമേ, അങ്ങയുടെ അനന്തമായ മഹത്വം അതു സ്വര്‍ണമായില്ല എന്ന്‌ അറിയുന്നുണ്ട്‌.

മെഥാസിന്റെ വരം കിട്ടിയാല്‍ തുള്ളിച്ചാടുന്നവരാണ്‌ കേരളത്തിലെ രക്ഷിതാക്കളെല്ലാം. അടുത്തുകൂടി പോകുന്നവരെയൊക്കെ തൊട്ട്‌ സ്വര്‍ണമാക്കി മകള്‍ക്കുള്ള ആഭരണങ്ങള്‍ പണിയും അയാള്‍. ഇനിയും എത്ര കിളച്ചാലാണ്‌, എത്ര കട്ടാലാണ്‌, എത്ര പാഞ്ഞാലാണ്‌, എത്ര ഉന്തിയാലാണ്‌ ആവശ്യമായ പൊന്നാവുക എന്നല്ലേ ദൈനംദിന കേരളീയര്‍? അവികസിത രാജ്യങ്ങളിലെ മനുഷ്യര്‍ ആഭരണത്തിനും ചമയങ്ങള്‍ക്കും ചെലവഴിക്കുന്നതിന്റെ ചെറിയൊരംശമേ വികസിതരാജ്യങ്ങളിലെ മനുഷ്യര്‍ ചെലവഴിക്കുന്നുള്ളൂ. മലയാളിസ്‌ത്രീക്ക്‌ നാണംമാറ്റാന്‍ വസ്‌ത്രങ്ങള്‍ മാത്രം പോരാ. മേലാസകലം സ്വര്‍ണം വേണം. അവള്‍ക്ക്‌ ഒരു 'കനകമയമൃഗം'തന്നെയാവണം. ലോകത്തിലെ ഏറ്റവും വിരൂപയായ സ്‌ത്രീ എടുത്താല്‍പൊന്താത്ത ആഭരണങ്ങളുമായി നില്‍ക്കുന്ന കേരളീയവധുവല്ലേ?

By: Preman

October 11, 2009

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....



ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.

പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.

ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!

സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം
തീരെക്കുറവാണ്‌


October 10, 2009

വെള്ളം അടിച്ചതിനു ശേഷം ...



1. അളിയാ

2. എടാ എനിക്ക് കിക്കായിട്ടില്ല

3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം

4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന്

5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം

6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി

7. പറ അളിയാ എന്ത് വേണം

8.നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ .
ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും

9.അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത്

10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ ....
നിന്റെ കാര്യം ഞാന്‍ ശരി ആക്കാം

11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ...
കാശു എനിക്കൊരു പ്രശ്നമേ അല്ല.

12. എന്നെ പിടിക്കണ്ട .
അവസാനം വാള് വേപ്പിന് ശേഷം


" നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "


By: Reji John

October 7, 2009

മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ....



കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.

"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,

'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''

ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.


പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്. സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.

തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.

തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന ഒരു മരണവീട്.

അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.

ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!

തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും! ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.

കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം. ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.

വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?

സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.

നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!

റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.

എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു. മര്യാദകള്‍ മറക്കാന്‍ മലയാളിയെ അനുവദിച്ചുകൂടാ.


By: രാജീവ് പെരുമണ്‍പുറ


October 6, 2009

ഭാര്യയെ മനസ്സില്ലാക്കാന്‍ ഒരു ഭാഷാസഹായി ഇതാ...

ഭാര്യയെ മനസ്സില്ലാക്കാന്‍ ഒരു ഭാഷാസഹായി ഇതാ...





അതെ = അല്ല

അല്ല = അതെ

അതെ = അല്ല

ആയിരിക്കാം = നിങ്ങള്‍ ദു:ഖിക്കേണ്ടി വരും !

നമുക്കാവശ്യമുണ്ട് = എനിക്ക് വേണം !

ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ = ഇതിന്റെ പേരില്‍ പിന്നെ ശരിക്കും ദു:ഖിക്കേണ്ടി വരും !

നമുക്ക് സംസാരിക്കാം = എനിക്ക് പരാതി പറയാനുണ്ട്

തീര്‍ച്ചയായും അങ്ങനെ ചെയ്തോളൂ = അങ്ങനെ ചെയ്യാന്‍ എനിക്ക് ഒരു താല്‍പ്പര്യവും ഇല്ല

ഈ അടുക്കളയില്‍ ഒരു സൌകര്യവുമില്ല = നമുക്ക് ഒരു പുതിയ വീട് വേണം

എന്നോട് സ്നേഹമുണ്ടോ? = ഒരു വലിയ കാര്യം ഞാന്‍ ഇപ്പോള്‍ ചോദിക്കും !

എന്നോട് എത്ര സ്നേഹമുണ്ട് ? = എന്നോട് ദേഷ്യം വരുന്ന ഒരു കാര്യം ഞാന്‍ ചെയ്തു !

എനിക്കു വണ്ണം കൂടിയോ? = ഞാന്‍ സുന്ദരിയാണെന്നു പറയൂ !

നിങ്ങള്‍ സംസാരിക്കാന്‍ പഠിച്ചു = അങ്ങനെ ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ !

ഒന്നുമില്ല = എന്താണ്‍ പ്രശ്നം എന്നന്വേഷിക്കൂ മണ്ടാ !!

ഓ കാര്യം ആയി ഒന്നുമില്ല = നിങ്ങള്‍ ഒരു മണ്ടന്‍ ആണെന്നാലോചിക്കുകയായിരുന്നു !!!



October 5, 2009

മോബൈല്‍ ഫോണ്‍ കൊണ്ടുള്ള ഗുലുമാലുകള്‍



തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.

അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.

എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ 'വിളിക്കാര്‍ക്ക്' കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. "ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?" എന്ന് അവരോട് ചോദിച്ചാല്‍; "അതൊക്കെ കിട്ടി" എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക.

നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് 'അജ്ഞാതന്‍' വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും 'അജ്ഞാതന്‍ 'തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം'അജ്ഞാതന്റെ' ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ 'അജ്ഞാതന്‍' ഒന്നു പരുങ്ങി."നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?" എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ "അവളെനിക്ക് തന്നതാണ് " എന്ന് 'അജ്ഞാതന്‍' മറുപിടി നല്‍കി.

'അജ്ഞാതന്റെ' ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ 'അജ്ഞാത' ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ' ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് 'അജ്ഞാതന്റെ' വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്'അജ്ഞാതന്‍' തന്റെ 'ഇരകളെ' കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ 'അജ്ഞാതന്‍' ഏതായാലും ദൃശ്യനായി.


ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്.

അതെല്ലാം 'ബിസിനസ്സ് പ്രൊമോഷന്‍'പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ 'ബിസിനസ്സ് പ്രൊമോഷന്‍' ഇങ്ങനെ. "നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)". എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!!

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും 'ബിസിനസ്സ് പ്രൊമോഷന്‍' പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം'ബിസ്‌നസ്സ് പ്രൊമോഷനു'വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ 'കടുവ'യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ 'കടുവകള്‍'പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ 'കിടുവ'കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള 'വാഗ്ദാനങ്ങള്‍' ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു 'വാക്കാണ്' 'മൊബൈല്‍ പെണ്‍‌വാണിഭം'!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ 'എരിഞ്ഞടങ്ങാന്‍' വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ 'കരിങ്കണ്ണുകള്‍' തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ 'മൊബൈല്‍ ചാറ്റിംങ്ങിനെ' ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍...

കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം.....


കുട്ടി പരിധിക്ക് പുറത്താണ്



മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു 'മുഖം' ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് 'മാഫിയ' അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് 'എസ്‌കോര്‍ട്ട്' പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ 'എസ്‌കോര്‍ട്ട് ' പോകല്‍. മണല്‍ ലോറിക്ക് 'എസ്‌കോര്‍ട്ട് 'പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് 'എസ്‌കോര്‍ട്ട് ' നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ 'എസ്‌കോര്‍ട്ട് ' പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും 'എസ്‌കോര്‍ട്ട് ' പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും 'കുന്ത്രാണ്ടം' ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . "ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?" "നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...". എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ..." മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...". എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ..." നിന്റെ ഓഫര്‍ ഏതാ?...". ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും 'കൂട്ടുകാരും' ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. "ഞാന്‍ പോയി തൂങ്ങിച്ചാവും". ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം 'അഡികറ്റ്' ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിതെറ്റിയ്ക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസിനസ് നടത്തുന്നവര്‍ക്ക് എങ്ങനേയും തങ്ങളുടെ ബിസിനസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍ ‍'അഡികറ്റ്' ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് ഇനി ഒരിയ്ക്കലെഴുതാം.

By: Shibu Mathew

October 4, 2009

സ്വാമി വിജയ്‌ മല്ലയ്യുടെ മൊഴികള്‍ പഴികള്‍ പരാതികള്‍



"നമ്മള്‍ എത്ര മദ്യപിച്ചാലും ഫിറ്റായാലും അത് കണ്ടു മറ്റുള്ളവര്‍ക്ക് നേരം പോക്കായാല്‍ മാത്രമേ അതിനു യഥാര്‍ത്ഥ ഫലം ഉണ്ടാകുന്നുള്ളൂ ......"        

                                         -സ്വാമി വിജയ്‌ മല്യ




ഈ പോസ്റ്റ് ഉടനെ 10 പേര്‍ക്ക് അയക്കുക.. നിങ്ങള്ക്ക് അത്ഭുതകരമായ ഒരു അനുഭവം ഉണ്ടാകും...


_____________________________________________

* ഗോപാലന്‍ ഈ പോസ്റ്റ് കിട്ടിയ ഉടനെ തന്നെ 10 പേര്‍ക്ക് അയച്ചു.അയാള്‍ക്ക്‌ അന്ന് തന്നെ ഒരു കുപ്പി വൈറ്റ്‌ റം ലഭിച്ചു *
_____________________________________________

* ഈ പോസ്റ്റ് കിട്ടിയപ്പോള്‍ രാജപ്പന്‍ അതില്‍ വിശ്വസിക്കുകയും 15 പേര്‍ക്ക് അയക്കുകയും ചെയ്തു. അല്ഭുതമെന്നു പറയട്ടെ അടുത്ത ദിവസം രാവിലെ അയാളുടെ അമ്മാവന്‍ ഗള്‍ഫില്‍ നിന്ന് വരികയും അയാള്‍ക്ക്‌ ഒരു കുപ്പി ജോണി വാക്കര്‍ കൊടുക്കുകയും ചെയ്തു *
____________________________________________

* ശശിക്ക് ഈ പോസ്റ്റ് കിട്ടിയ ഉടനെ തന്നെ അയാള്‍ അത് മായ്ച്ചു കളഞ്ഞു. അന്ന് വൈകീട്ട് അടിക്കാന്‍ എടുത്തപ്പോള്‍ അയാളുടെ ബ്രാണ്ടി കുപ്പി താഴെ വീണു പൊട്ടുകയും, ഒരു തുള്ളി പോലും അടിക്കാന്‍ പറ്റാതെ പോകുകയും ചെയ്തു *
____________________________________________

* ഒരു ആര്‍മി ഓഫീസര്‍ ഈ പോസ്റ്റ് 20 പേര്‍ക്ക് ഫോര്‍വേര്‍ഡ്‌ ചെയ്തപ്പോള്‍, ആ മാസം തന്നെ ഗവണ്മെന്റ് അയാളുടെ ലിക്വാര്‍ ക്വാട്ട കൂട്ടി ഉത്തരവായി *
____________________________________________

* സുരയ്ക്ക് ഈ പോസ്റ്റ് കിട്ടുകയപ്പോള്‍ അയാള്‍ അത് ഡിലീറ്റ് ചെയ്യുകയും, അതിനെ കളിയാക്കുകയും ചെയ്തു. അന്ന് തന്നെ അയാളുടെ വീടിനടുത്തുള്ള ബാര്‍ പൂട്ടി പോവുകയും ചെയ്തു *
____________________________________________

ദയവായി ഈ ദിവ്യമായ പോസ്റ്റ് കഴിയുന്നത്ര ആളുകള്‍ക്ക് അയക്കുക... നിങ്ങളെ കാത്തു ഇരിക്കുന്ന ഭാഗ്യ അനുഭവത്തെ നേടുക.....

ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ, ഇതിനെ കളിയാക്കുകയോ അരുത്....


October 3, 2009

കുമാരന്റെ കുസൃതികള്‍

കുമാരന്‍ എന്നാല്‍ നാട്ടിലെ ഒരു സാധാരണ സാധാരണക്കാരന്‍. നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത ഒരു ഉത്തമ പൌരന്‍. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന സ്വഭാവം. കള്ളും ചീട്ടുമായിരുന്നു പ്രധാന ബലഹീനതകള്‍. കുടുംബം നോക്കുന്ന കാര്യത്തില്‍ വളരെ ശുഷ്ക്കാന്തിയുള്ള ആളായിരുന്നത് കൊണ്ട്, ചീട്ടുകളി കള്ളുകുടി മുതലായ തിരക്കുകള്‍ക്കിടയിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍ വരുമായിരുന്നു. ഒരു വെളുപ്പാന്‍ കാലത്ത് ഇദ്ദേഹത്തിനു ഒരു വെളിപാടുണ്ടായി. പുലരുന്നത്‌ വരെ പിടിച്ചു നില്ക്കാന്‍ പറ്റിയെന്നു വരില്ല. അതിനു മുമ്പ് കക്കൂസില്‍ പോയെ പറ്റൂ. ഈവക കാര്യങ്ങളില്‍ വളരെ സ്വതന്ത്ര ചിന്താഗതി പുലര്‍ത്തിയിരുന്ന കുമാരന്‍ ഒരിക്കലും വീട്ടിലെ കക്കൂസ് ഉപയോഗിച്ചിരുന്നില്ല. വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴയുടെ ഓരങ്ങളിലുള്ള ഇല്ലിക്കാടുകള്‍ ആണ് അദ്ദേഹം പതിവായി ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരുന്നത്. അരണ്ട നിലാവെളിച്ചത്തില്‍ പുഴക്കരയിലെക്കോടിയ കുമാരന്‍ കടവിനടുത്തുള്ള ഒരു ഇല്ലിക്കാട്ടില്‍ കയറി ഒരു ബീഡിയും കത്തിച്ചു പതുക്കെ കാര്യം സാധിച്ചു തുടങ്ങി. പെട്ടെന്നാണ് പുഴയില്‍ നിന്നും ഒരു അനക്കം കേട്ടത്.

ഒച്ചയുണ്ടാക്കാതെ കുമാരന്‍ ബീഡി കുത്തിക്കെടുത്തി പുഴയിലേക്ക് ശ്രദ്ധിച്ചു. അവിടെ കണ്ട കാഴ്ചയില്‍ അദ്ദേഹം വന്ന കാര്യം തന്നെ മറന്നു പോയി. പുഴയിലെ മണല്‍പ്പരപ്പില്‍ നാലഞ്ചു പേര്‍ എന്തോ ചെയ്യുന്നു. ഈ സമയത്ത് ഇവര്‍ പുഴയില്‍ എന്താണ് ചെയ്യുന്നത്? കുമാരന്റെ ചിന്തയില്‍ പല പല ചോദ്യങ്ങളും ഉത്തരങ്ങളും മിന്നിമറഞ്ഞു. മണല്‍ വാരലുകാരാണോ? ആകാന്‍ വഴിയില്ല. കാരണം അക്കാലത്ത് മണല്‍ ക്ഷാമമോ മണല്‍ മാഫിയയോ ഉണ്ടായിരുന്നില്ല. പിന്നെന്തിനു മണല്‍ കട്ട് വാരണം? ഇനി പുഴയില്‍ നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ വന്നവരാണോ? അതാണെങ്കില്‍ ഇത്ര പുലരുന്നത്‌ വരെ അവര്‍ നില്‍ക്കില്ല. ഇത്യാതി ചിന്തകളോടെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരുന്ന കുമാരനു ഒരു കാര്യം മനസ്സിലായി. അവര്‍ മണലില്‍ എന്തോ കുഴിച്ചിടുകയാണ്. ഇനി ഇവര്‍ പുഴയില്‍ ബോംബ് വയ്ക്കുകയാണോ? സ്വതവേ അല്പം വിറയലുള്ള കുമാരന്‍ കൂടുതല്‍ ശക്തിയായി വിറക്കാന്‍ തുടങ്ങി. ധൈര്യത്തിന് വേണ്ടി ഒരു ഇല്ലിക്കുറ്റിയില്‍ മുറുക്കി പിടിച്ചു. എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ. ഇതങ്ങനെ വിടാന്‍ പറ്റില്ലല്ലോ. ഒരു നാടിന്റെ ജീവനാഡിയായ പുഴയെ ബോംബ് വച്ച് തകര്‍ക്കുയെന്നു വച്ചാല്‍? കുമാരന്റെ പൌരബോധം ഉണര്‍ന്നു. ധൈര്യക്കൂടുതല്‍ കാരണം പുഴയിലുണ്ടായിരുന്നവര്‍ കയറിപ്പോകുന്നതുവരെ കുമാരന്‍ ഇല്ലിക്കാട്ടില്‍ തന്നെ പതുങ്ങിയിരുന്നു. കരയിലേക്ക് കയറിയവര്‍ ദൂരെ എത്തിയെന്ന് ഉറപ്പായപ്പോള്‍ കുമാരന്‍ പതുക്കെ കടവിലെക്കിറങ്ങി. കത്തിച്ച ബീഡിയുടെ വെളിച്ചത്തില്‍ പതുക്കെ കൈ കൊണ്ട് മണല്‍ മാന്തി നോക്കി. ചാക്കുകെട്ട് പോലെ എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു. വലിച്ചു പുറത്തിട്ടു ചാക്കിന്റെ കെട്ടഴിച്ചു നോക്കിയ കുമാരന്‍ ഞെട്ടിപ്പോയി......



നാട്ടില്‍ ചാരായ നിരോധനം നടപ്പാക്കിയ കാലമായിരുന്നു ആദ്യമൊക്കെ ചാരായമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കുടിയന്മാന്‍ വളരെയധികം കഷ്ടപ്പെട്ടു. അല്പസ്വല്പം കള്ളവാറ്റു നടത്തിയിരുന്നവര്‍ അത് പൂര്‍വാധികം ഭംഗിയായി നടത്താന്‍ തുടങ്ങി. ചിലര്‍ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാന്‍ തുടങ്ങി. ഇനിയും ചിലര്‍ നാടന്‍ വാറ്റുകാരുടെ കയ്യില്‍ നിന്ന് സാധനം വാങ്ങി കട്ടന്‍ ചായ ഒഴിച്ച് കളര്‍ വരുത്തി വിദേശ മദ്യം എന്നരീതിയില്‍ സേവിക്കാന്‍ തുടങ്ങി. ഇതിനൊന്നും നിവൃത്തിയില്ലാഞ്ഞവര്‍ ഒഴിഞ്ഞ പട്ടക്കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് കുടിച്ചു മനസ്സമാധാനം കണ്ടെത്തി. ആന്റണി സര്‍ക്കാര്‍ ആകസ്മികമായി നടത്തിയ അതി ക്രൂരമായ ഈ ഭരണപരിഷ്കാരത്തില്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുടിയന്മാര്‍ക്കുവേണ്ടി ചില ജന സ്നേഹികള്‍ കര്‍ണ്ണാടകയില്‍ പോയി പാക്കറ്റ് ചാരായം ചാക്കുകളില്‍ കൊണ്ടുവന്നു വിതരണം ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത് പ്രധാനമായും സമീപത്തുള്ള പുഴയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയും മണലില്‍ കുഴിച്ചിട്ടുമായിരുന്നു.

കാണുന്നത് സ്വപ്നമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി സ്വന്തം ശരീരത്തില്‍ ഒന്ന് നുള്ളി നോക്കിയിട്ട് വീണ്ടും നോക്കിയ കുമാരന്‍ കണ്ടത് എന്താണെന്നോ ....? ഒരു ചാക്ക് നിറയെ പായ്കറ്റ് ചാരായം!!! ശരീരത്തിന്റെ വിറയല്‍ നില്ക്കാന്‍ വേണ്ടി കുമാരന്‍ ചാരായ ചാക്കില്‍ പിടിച്ചുകൊണ്ടു കുറച്ചുനേരം നനഞ്ഞ മണലില്‍ കുത്തിയിരുന്നു. എന്നിട്ടും വിറയല് മാറാഞ്ഞിട്ടു ചാക്കില്‍ നിന്ന് ഒരു പാക്കറ്റെടുത്തു അവിടെ വച്ച് തന്നെ വെള്ളം കൂട്ടാതെ അടിച്ചു. പിന്നെ ചില തീരുമാനങ്ങള്‍ എടുത്തു. ആരെങ്കിലും അറിയുന്നതിന് മുന്‍പേ ഇത് മറ്റെവിടെയെങ്കിലും ഒളിപ്പിക്കണം... നനഞ്ഞ ചാക്കുകെട്ടും തലയില്‍ വച്ച് അദ്ദേഹം വീട്ടിലേക്കോടി. അടുക്കളയില്‍ വിറകിനടിയില്‍ ചാക്കൊളിപ്പിച്ചു. കട്ടിലില്‍ വന്നിരുന്നു ഒരു ബീഡി കത്തിച്ചു. അടുക്കള അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ചാക്കുകെട്ട് മച്ചിനു മുകളില്‍ കയറ്റിവച്ചിട്ടു വീണ്ടും ഒരു ബീഡി കൂടി വലിച്ചു. മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. വീട്ടിനുള്ളില്‍ അത്ര സേഫല്ലെന്നു തോന്നിയ കുമാരന്‍ സംഗതി മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വളരെ സുരക്ഷിതമായ ഒരു സ്ഥലം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു. വീടിനടുത്തുള്ള പഴയ ഇഷ്ടിക കളത്തിലെ കാട് പിടിച്ചു കിടക്കുന്ന ഇഷ്ടിക ചൂളക്കകത്ത് വയ്ക്കാം. ചാക്കുകെട്ട് ഇഷ്ടിക ചൂളയില്‍ വച്ചിട്ട് വീട്ടില്‍ വന്നിരുന്നു സമാധാനത്തോടെ ഒരു ബീഡിയും കൂടി വലിച്ചപ്പോഴേക്കും നേരം നന്നായി പുലര്‍ന്നിരുന്നു. അപ്പോഴാണ്‌ താന്‍ പുഴക്കരയിലേക്ക് പോയ കാര്യം മുഴുവനാക്കിയില്ലല്ലോ എന്ന കാര്യം കുമാരന്‍ ഓര്‍ത്തത്.

അടുത്ത രണ്ടു ദിവസത്തേക്ക് കുമാരന്‍ ശാന്തനായിരുന്നു കാര്യങ്ങള്‍ വീക്ഷിച്ചു. ചാക്കുകെട്ട് മണലില്‍ കുഴിച്ചിട്ടവര്‍ വിറളി പിടിച്ചു നടക്കുന്നത് കുമാരന്‍ കൂളായിട്ടു കണ്ടു കൊണ്ടിരുന്നു. ഒരു നിഷ്കളങ്കനെപ്പോലെ എന്ത് പറ്റിയെന്നു അവരോടു ചോദിക്കുക കൂടി ചെയ്തു കുമാരന്‍. രംഗം അല്പം തണുത്തെന്നു ഉറപ്പായപ്പോള്‍ കുമാരന്‍ അടുത്ത പടിയിലേക്ക് കടന്നു. രാത്രി ഇഷ്ടിക ചൂളക്കകത്ത് കയറി നാലഞ്ചു പാക്കെറ്റുമായി വീട്ടില്‍ വരും. പിറ്റേന്ന് മുഴുവന്‍ ഇതും സേവിച്ചു കൊണ്ട് കട്ടിലില്‍ സുഖമായി കിടക്കും. കൂര്‍മ്മ ബുദ്ധിയുള്ള കുമാരന്‍ ഒരു മുന്കരുതലെന്നപോലെ വൃത്തിയുള്ള ഒരു പയിന്റ്‌ ബ്രണ്ടിക്കുപ്പി സംഘടിപ്പിച്ച് ചുമ്മാ കട്ടിലിന്റെ അടിയില്‍ ഇട്ടു. ആരെങ്കിലും ചോദിക്കുമ്പോള്‍ ഇന്നലെ ടൌണില്‍ നിന്ന് ഒരു പയിന്റ്‌ വാങ്ങിച്ചു.. ഇതാ ഇപ്പോള്‍ തീര്‍ന്നതെ ഉള്ളൂ എന്ന് പറയും. ഇങ്ങനെ രണ്ടു മൂന്നു ദിവസങ്ങള്‍ നീങ്ങിയപ്പോഴേക്കും നമ്മുടെ അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു.

കുമാരന്റെ തൊട്ടയല്‍വാസിയാണ് പപ്പന്‍. നേരത്തെ കുമാരനെപ്പറ്റി പറഞ്ഞ എല്ലാ വിശേഷണങ്ങളും ഇണങ്ങുന്ന മറ്റൊരു മാന്യ ദേഹം. പക്ഷെ എത്ര കള്ളു കുടിച്ചാലും എത്ര വൈകിയാലും സ്വന്തം വീട്ടില്‍ വന്നേ പപ്പന്‍ ഉറങ്ങുകയുള്ളൂ. വീട്ടില്‍ വന്നു ഭാര്യയെ നാല് തെറി പറയുകയും പറ്റിയാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്താലേ പപ്പന് ഉറക്കം വരികയുള്ളു. മൂന്ന് നാല് ദിവസമായി പപ്പന്‍ കുമാരനെ ശ്രദ്ധിക്കുകയായിരുന്നു. കുമാരന്‍ ദിവസവും പകലും രാത്രിയും പൂസ്സായിട്ടു കിടന്നുറങ്ങുന്നു. പകലെങ്ങും കുമാരന്‍ പുറത്തെക്കിറങ്ങുന്നതായും കാണുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം പപ്പന്‍ കുമാരനോട്‌ ഇതേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ കുമാരന്‍ ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പി കാട്ടി സ്ഥിരം ഡയലോഗും കാച്ചി സുഖിച്ചു കിടന്നു. പപ്പനു ഉറക്കം കെട്ടു തുടങ്ങി. കാര്യമായ ഒരു വരുമാനവും ഇല്ലാത്ത കുമാരന്‍ എങ്ങനെ പകലും രാത്രിയും ബ്രാണ്ടി അടിക്കുന്നു? ഇതിന്റെ ഗുട്ടന്‍സ്‌ കണ്ടു പിടിച്ചിട്ടെയുള്ളൂ എന്ന് പപ്പനും തീരുമാനിച്ചു. പപ്പന്‍ ഒളിഞ്ഞിരുന്നു കുമാരന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ പാതിരാ കഴിഞ്ഞപ്പോള്‍ കുമാരന്‍ വീട്ടില്‍ നിന്ന് പുറത്തു ചാടി. തോര്‍ത്തുകൊണ്ട് തല മൂടി കുമാരന്‍ നേരെ ഇഷ്ടികക്കളത്തിലേക്ക് പോയി പതിവ് ക്വോട്ട എടുത്തുകൊണ്ടു. തിരിച്ചുപോന്നു.

പിറ്റേന്ന് പകല്‍ കടന്നുപോയി. രാത്രി പതിവുപോലെ ഇഷ്ടികചൂളയിലെത്തിയ കുമാരന്‍ ഞെട്ടിപ്പോയി. ചാക്കുകെട്ട് കാണാനില്ല.. കടുവയെ കിടുവ പിടിക്കുന്നോ? ടെന്‍ഷന്‍മൂലം കുമാരനെ വിറക്കാന്‍ തുടങ്ങി. വിറയലിന്റെ ആധിക്യത്തില്‍ കുമാരന്‍ ചൂളക്കകത്തെ പഴയ ചാരത്തില്‍ കുറച്ചുനേരം തളര്‍ന്നു കുത്തിയിരു‌ന്നു. ഏറെ നേരത്തിനു ശേഷം കുമാരന്‍ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെ ഓര്‍ത്തു വിലപിച്ചു കൊണ്ട് വീടിലേക്ക്‌ തിരിച്ചു പോന്നു.

പിറ്റേന്നുമുതല്‍ പപ്പന്റെ വീട്ടില്‍ പകലും തെറിവിളി കേട്ടുതുടങ്ങി. സംശയം തോന്നിയ കുമാരന്‍ പപ്പന്റെ വീട്ടിലെത്തി. നോക്കിയപ്പോള്‍ പപ്പന്റെ കട്ടിലിനടിയിലും ഒരു പയിന്റ്‌ കുപ്പി...!!!. കുമാരനു കാര്യങ്ങളുടെ ഏകദേശ കിടപ്പ് പിടികിട്ടി. ആ നല്ല അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോന്നു രാത്രിയാകാന്‍ കാത്തിരുന്നു. പാതിരാ കഴിഞ്ഞപ്പോള്‍ പപ്പന്റെ വീട്ടില്‍ നിന്നും തലയില്‍ മുണ്ടിട്ട ഒരു രൂപം പുഴക്കരയിലേക്ക് നീങ്ങുന്നത്‌ കുമാരന്‍ കണ്ടു. ജെറിയെ പിന്തുടരുന്ന ടോമിനെ പോലെ കുമാരന്‍ ആ രൂപത്തിന്റെ പുറകെ വച്ചുപിടിച്ചു. ആ രൂപം കടവിന് കുറെ മുകളിലായി മണലില്‍ നിന്നും എന്തോ മാന്തിയെടുത്തിട്ടു തിരിച്ചു മണലിട്ടു മൂടി ഒരു അടയാളവും കുത്തിയിട്ട് തിരിച്ചു പോകുന്നത് കുമാരന്‍ ഇല്ലിച്ചുവട്ടിലിരുന്നു കണ്ണിമക്കാതെ നോക്കിക്കണ്ടു.

അടുത്ത ദിവസം പാതിരാത്രിക്ക്‌ മണലില്‍ മാന്താനെത്തിയ പപ്പന്റെ സപ്ത നാഡികളും തളര്‍ന്നു പോയി. കിടുവയെ കടുവ പിടിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചിരിക്കുന്നത് എന്നതിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന പപ്പന്‍ വീട്ടിലേക്കു തിരിച്ചു പോയി. പിറ്റേന്ന് രാത്രി പപ്പന്‍ കുമാരനെ പിന്തുടര്‍ന്നു. അതിന്റെ പിറ്റേന്ന് കുമാരന്‍ പപ്പനെ പിന്തുടര്‍ന്നു.

ഈ ടോം ആന്‍ഡ്‌ ജെറി നാടകം ചാക്കിലെ അവസാനത്തെ പാക്കറ്റും തീരുന്നതുവരെ തുടര്‍ന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കുമാരനും പപ്പനും പാക്കെറ്റ്‌ ചാരായം അടിച്ചുകൊണ്ടിരുന്നു. രണ്ടു പേരും എക്സ്ട്രാ ഡീസന്റ് ആയിരുന്നതുകൊണ്ട് ഇക്കാര്യത്തെപ്പറ്റി ഒരിക്കലും പരസ്പരം സംസാരിക്കുകയോ മൂന്നാമാതോരളോട് പറയുകയോ ചെയ്തില്ല.

By: Mathew Philip
Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon