December 21, 2010

സലാം Sachin Tendulkar

ഇരുപതുവര്‍ഷമെന്നത്‌ ചെറിയ കാലയളവല്ല, ജീവിതത്തില്‍പ്പോലും. അപ്പോള്‍, ഒരേ മേഖലയില്‍ ഇക്കാലമത്രയും അഗ്രഗണ്യന്മാരിലൊരാളായി നിന്നവരെ ഇതിഹാസമെന്നല്ലാതെ എന്താണ്‌ വിളിക്കുക? സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ ഇതിഹാസമാകുന്നത്‌ അങ്ങനെയാണ്‌. 1989 നവംബര്‍ 15ന്‌ കറാച്ചിയില്‍ പാകിസ്‌താനെതിരെ അരങ്ങേറിയതുമുതല്‍ക്ക്‌, ഇന്നോളം തെണ്ടുല്‍ക്കര്‍ക്ക്‌ സമാനം മറ്റാരുമില്ല. ഹൈദരാബാദില്‍, ഓസ്‌ട്രേലിയക്കെതിരെ 141 പന്തില്‍ 175 റണ്‍സ്‌ നേടിയ പ്രകടനത്തിലൂടെ, കളിയോടുള്ള തന്റെ ആവേശത്തിനും യുവത്വത്തിനും പ്രതിഭയ്‌ക്കും തെല്ലും മാറ്റുകുറഞ്ഞിട്ടില്ലെന്ന്‌ തെണ്ടുല്‍ക്കര്‍ തെളിയിച്ചു.


ക്രിക്കറ്റ്‌ കണക്കിന്റെ കൂടി കളിയാണ്‌. സ്ഥിതിവിവരക്കണക്കുകളാണ്‌ അതിന്റെ ആവേശം നിലനിര്‍ത്തുന്നത്‌. എല്ലാവരും കണക്കുകള്‍ക്കും റെക്കോഡുകള്‍ക്കും പിന്നാലെ പായുന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ മുമ്പെ പറക്കുന്ന പക്ഷിയാണ്‌. ടെസ്റ്റിലായാലും ഏകദിനത്തിലായാലും റെക്കോഡുകള്‍ സച്ചിന്‌ പിന്നാലെയാണ്‌. ഓരോ റണ്ണും ഓരോ റെക്കോഡ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍, 12773-ഉം ഏകദിനത്തില്‍ 17178-ഉം റണ്‍സ്‌ മികവിന്റെ അടയാളങ്ങളായി നില്‍ക്കുന്നു. ഏകദിനത്തില്‍, സച്ചിനെക്കാള്‍ നാലായിരത്തോളം റണ്‍സ്‌ പിന്നിലാണ്‌ മറ്റുള്ളവരെന്നും ഓര്‍ക്കുക.

ക്രിക്കറ്റ്‌ മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണെന്ന പ്രഖ്യാപനം ആരാധനയുടെ അങ്ങേയറ്റത്തുനില്‍ക്കുന്നതാണ്‌. കളിക്കാരനെന്ന നിലയ്‌ക്ക്‌ പൂര്‍ണതയുടെ പര്യായമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറിനെക്കുറിച്ചുള്ള ചൊല്ല്‌ ഏറെക്കുറെ അന്വര്‍ഥമാണ്‌. കളിയില്‍ എവിടെയും പ്രഥമഗണനീയന്‍. ഫ്രണ്ട്‌ ഫുട്ടിലും ബാക്ക്‌ ഫുട്ടിലും, ലെഗ്‌ സൈഡിലും ഓഫ്‌ സൈഡിലും, വാംഖഡെയിലും ലോര്‍ഡ്‌സിലും, വേനലിലും മഞ്ഞിലും, ക്രിക്കറ്റ്‌ ലോകത്തെവിടെയും അതുല്യനായ പ്രതിഭ. ക്രിക്കറ്റിന്റെ ഒരേയൊരു ഡോണ്‍, ബ്രാഡ്‌മാന്‍ തന്നോളംപോന്നവനെന്ന്‌ വിശേഷിപ്പിച്ചതും സച്ചിനെയാണ്‌. ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കിയ താരമെന്ന ഖ്യാതി പൂര്‍ണമായും സച്ചിനുള്ളതാണ്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 12,000 റണ്‍സ്‌ പിന്നിടുന്ന ആദ്യത്തെയാള്‍. ഏകദിനത്തില്‍ 10,000 മുതല്‍ക്ക്‌ 17,000 വരെ റണ്ണുകള്‍ ആദ്യം സ്വന്തമാക്കിയത്‌ സച്ചിനാണ്‌.

ഡെന്നീസ്‌ ലില്ലി

സംഗീത സംവിധായകന്‍ സച്ചിന്‍ ദേവ്‌ വര്‍മനോടുള്ള ആരാധനയിലാണ്‌ എഴുത്തുകാരനായ രമേഷ്‌ തെണ്ടുല്‍ക്കര്‍ ഇളയമകന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന്‌ പേരിട്ടത്‌. 1973 ഏപ്രില്‍ 24ന്‌ ജനിച്ച സച്ചിനെ ക്രിക്കറ്റിലെത്തിച്ചത്‌ ജ്യേഷ്‌ഠന്‍ അജിത്തും. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ രമാകാന്ത്‌ അച്‌രേക്കറുടെ ശിഷ്യനായി. പേസ്‌ ബൗളറാകാന്‍ എം.ആര്‍.എഫ്‌ പേസ്‌ ഫൗണ്ടേഷനില്‍ പരിശീലനത്തിനുപോയതാണ്‌ സച്ചിന്റെ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്ന്‌. പരാജയപ്പെട്ട ഫാസ്റ്റ്‌ ബൗളറാകുമായിരുന്ന സച്ചിനെ ഇതിഹാസതുല്യനായ ബാറ്റ്‌സ്‌മാനാക്കിയത്‌ അവിടുത്തെ പരിശീലകന്‍ ഡെന്നീസ്‌ ലില്ലിയും. 


രമാകാന്ത്‌ അച്‌രേക്കറോടൊപ്പം സച്ചിന്‍
പരിശീലന ക്യാമ്പില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍ സ്‌റ്റമ്പിനുമുകളില്‍ അച്‌രേക്കര്‍ ഒരു നാണയംവെയ്‌ക്കുമായിരുന്നു. സച്ചിന്റെ വിക്കറ്റെടുക്കുന്നയാള്‍ക്കുള്ളതാണ്‌ ആ നാണയം. പുറത്താകാതെ നിന്നാല്‍ അത്‌ സച്ചിനെടുക്കാം. താന്‍ നേടിയ കോടിക്കണക്കിന്‌ രൂപയെക്കാളും എണ്ണമറ്റ പുരസ്‌കാരങ്ങളെക്കാളും അമൂല്യമായി സച്ചിന്‍ അന്ന്‌ സമ്പാദിച്ച 13 നാണയങ്ങളെ കരുതുന്നു. ലോര്‍ഡ്‌ ഹാരീസ്‌ ഷീല്‍ഡ്‌ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ വിനോദ്‌ കാംബ്ലിയുമായിച്ചേര്‍ന്ന്‌ 664 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ്‌ സച്ചിന്‍ ഉയര്‍ന്നതലങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്‌. ഫസ്റ്റ്‌ക്ലാസ്‌ ക്രിക്കറ്റിലേക്ക്‌ സച്ചിന്റെ വഴി തുറക്കുന്നത്‌ ഇതിലൂടെയാണ്‌. 1988 ഡിസംബര്‍ 11ന്‌ ഫസ്റ്റ്‌ക്ലാസ്‌ ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ സെഞ്ച്വറി നേടി.  അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം എന്ന ഖ്യാതിയോടെ തുടക്കം. രഞ്‌ജി ട്രോഫിയിലും ദുലീപ്‌ ട്രോഫിയിലും ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ താരവും സച്ചിന്‍ മാത്രം. 

സച്ചിനും വിനോദ്‌കാംബ്ലിയും
ലോര്‍ഡ്‌ ഹാരീസ്‌ ഷീല്‍ഡ്‌ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍

പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തി. 1989 നവംബര്‍ 15ന്‌ കറാച്ചിയില്‍ പാകിസ്‌താനെതിരെ ടെസ്റ്റ്‌ അരങ്ങേറ്റം. പതിനേഴാം വയസ്സില്‍ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി. 25 വയസ്സായപ്പോഴേക്കും 16 ടെസ്‌റ്റ്‌ സെഞ്ച്വറികള്‍. 50 അന്താരാഷ്ട്ര സെഞ്ച്വറികള്‍ സ്വന്തമാക്കിയ ആദ്യ ബാറ്റ്‌സ്‌മാനായി മാറിയ സച്ചിന്‍ 75 അന്താരാഷ്ട്ര സെഞ്ച്വറികളിലും അതേ റെക്കോഡ്‌ നിലനിര്‍ത്തി. ടെസ്‌റ്റിലും ഏകദിനത്തിലും ഏറ്റവുംകൂടുതല്‍ തവണ മൂന്നക്കം കടന്ന ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍. ഏകദിനത്തില്‍ എഴുപത്തിയൊന്‍പതാം മത്സരം വരെ സെഞ്ച്വറി നേടാനാകാതെ വിഷമിച്ച സച്ചിന്റെ ശേഖരത്തില്‍ ഇന്ന്‌ 45 സെഞ്ച്വറികളുണ്ട്‌. പത്തൊന്‍പതാം വയസ്സില്‍ യോര്‍ക്ക്‌ഷയര്‍ കൗണ്ടി ടീം സച്ചിനെ ടീമിലെടുത്തു. യോര്‍ക്ക്‌ഷയറിന്റെ ചരിത്രത്തിലെ ആദ്യ വിദേശതാരമായിരുന്നു സച്ചിന്‍.

സച്ചിനും സൗരവ്‌ ഗാംഗുലിയും
ടെസ്റ്റിലും ഏകദിനത്തിലും ഒരേപോലെ അനുയോജ്യനായ മറ്റൊരു താരമില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ രൂപം മാറുന്ന കേളീശൈലിയാണ്‌ അത്‌. ടെസ്റ്റില്‍ അമ്പതിനുമേല്‍ ശരാശരി നിലനിര്‍ത്തുന്ന സച്ചിന്‍, ഏകദിനത്തില്‍ അതിവേഗം സ്‌കോര്‍ ചെയ്യുന്നു. 85 റണ്‍സിലേറെ പ്രഹരശേഷി ഏകദിനത്തില്‍ സച്ചിന്‍ നിലനിര്‍ത്തുന്നു. ഏറ്റവും മികച്ച ഓപ്പണിങ്‌ കൂട്ടുകെട്ടായിരുന്നു സച്ചിന്റെയും സൗരവ്‌ ഗാംഗുലിയുടെയും.128 മത്സരങ്ങളില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട്‌ 6,271 റണ്‍സ്‌ നേടി. സൗരവുമൊത്ത്‌ നേടിയ 20 സെഞ്ച്വറി കൂട്ടുകെട്ടുകള്‍.
ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ പുത്തനുണര്‍വിന്‌ സച്ചിന്‍ നല്‍കിയ സംഭാവനകള്‍ ഏറെയാണ്‌. സച്ചിനെക്കണ്ട്‌ കളിപഠിച്ചവരാണ്‌ ഇന്നത്തെ താരങ്ങള്‍. കപില്‍ ദേവിന്റെയും മുഹമ്മദ്‌ അസറുദീന്റെയും കാലത്ത്‌ കളിതുടങ്ങിയ സച്ചിന്‍, ഇന്ന്‌ നാലാം തലമുറയ്‌ക്കൊപ്പമാണ്‌ കളിക്കുന്നത്‌. സച്ചിന്റെ റെക്കോഡുകളില്‍ പലതും ഇനി മറ്റാരും മറികടക്കില്ലെന്നുറപ്പുള്ളവയാണ്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29,000-ലേറെ റണ്‍സും, ഏകദിനത്തിലെ 17,000-ലേറെ റണ്‍സും സ്വന്തം.ഏകദിനത്തില്‍ 154-ഉം ടെസ്‌റ്റില്‍ 44-ഉം വിക്കറ്റുകള്‍ നേടി.


സച്ചിന്‍ - ഒരു പഴയചിത്രം
ഇന്ത്യന്‍ നായകനായി 1996ല്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തന്റെ പരിമിതികള്‍ തിരച്ചറിയുന്ന സച്ചിന്‍ ക്യാപ്‌റ്റന്‍ പദവി തനിക്ക്‌ ചേര്‍ന്നതല്ലെന്ന്‌ പെട്ടെന്ന്‌ മനസ്സിലാക്കി. ബാറ്റിങ്ങിനെ ക്യാപ്‌റ്റന്‍ പദവിയുടെ സമ്മര്‍ദം ബാധിക്കുന്നുവെന്ന്‌ കണ്ടപ്പോള്‍ സ്ഥാനം രാജിവെച്ചു. രണ്ടുവട്ടം ക്യാപ്‌റ്റനായി നിയോഗിക്കപ്പെട്ടെങ്കിലും രണ്ടുതവണയും അത്‌ വേണ്ടെന്നുവെച്ചു. ക്രിക്കറ്റ്‌ സച്ചിന്‌ എത്രമേല്‍ പ്രിയപ്പെട്ടതും പവിത്രവുമാണെന്നതിന്‌ ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു തെളിവുണ്ട്‌. സച്ചിന്‍ ബാറ്റ്‌ ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും എറിയുന്നതും വലതുകൈ ഉപയോഗിച്ചാണ്‌. എന്നാല്‍ എഴുതുന്നത്‌ ഇടതുകൈകൊണ്ടും. ക്രിക്കറ്റിനുമാത്രമായി ദൈവം നല്‍കിയ കൈയാണ്‌ സച്ചിന്‌ വലംകൈ എന്ന്‌ ആരാധകര്‍ വിശേഷിപ്പിക്കുന്നു.

രാജീവ്‌ ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്‌, പദ്‌മശ്രീ, പദ്‌മ വിഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കി രാജ്യം സച്ചിനെ ആദരിച്ചു. ടെസ്റ്റില്‍ ഡോണ്‍ ബ്രാഡ്‌മാന്‌ പിന്നിലും ഏകദിനത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനുപിന്നിലും രണ്ടാം സ്ഥാനം നല്‍കി ക്രിക്കറ്റിന്റെ ബൈബിളായ വിസ്‌ഡനും സച്ചിനെ അംഗീകരിക്കുന്നു. തന്റെ സ്വപ്‌ന ഇലവനില്‍ ഡോണ്‍ ബ്രാഡ്‌മാന്‍ ഇടം നല്‍കിയ പുതിയ തലമുറക്കാരന്‍ സച്ചിന്‍ മാത്രമാണ്‌. ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്റെ കണക്കെടുപ്പില്‍ താന്‍ നേരിട്ടിട്ടുള്ള ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനും.

ശിശുരോഗവിദഗ്‌ദ്ധയായ അഞ്‌ജലിയാണ്‌ ഭാര്യ. തന്നേക്കാള്‍ ആറ്‌ വയസ്സിന്‌ പ്രായക്കൂടുതലുള്ള അഞ്‌ജലിയെ 1995ലാണ്‌ സച്ചിന്‍ വിവാഹം ചെയ്‌തത്‌. സാറ, അര്‍ജുന്‍ എന്നിവരാണ്‌ മക്കള്‍. ക്രിക്കറ്റില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കിയിട്ടുള്ള താരമാണ്‌ സച്ചിന്‍. തനിക്കുകിട്ടുന്ന വരുമാനത്തില്‍നിന്നൊരു പങ്ക്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും വിനിയോഗിക്കുന്നു.
സച്ചിന്റെ റെക്കോഡുകള്‍

ടെസ്‌റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌: 12773
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌: 17178
ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍: 436
ഇന്ത്യയ്‌ക്കുവേണ്ടി ഏറ്റവും അധികം ടെസ്‌റ്റുകള്‍: 159
ടെസ്റ്റില്‍ ഏറ്റവും അധികം സെഞ്ച്വറികള്‍: 42
ടെസ്റ്റില്‍ ഏറ്റവും അധികം 50+ റണ്‍സ്‌: 95 തവണ
ഏകദിനത്തില്‍ ഏറ്റവും അധികം 50+ റണ്‍സ്‌: 136 തവണ
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍: 45
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്‌റ്റികള്‍: 91
ഏകദിനത്തില്‍ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ്‌: ഏഴുതവണ
കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌: 1894
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ്‌ ദ മാച്ച്‌
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ്‌ ദ സീരീസ്‌
തുടരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍: 185
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌: 1796
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ്‌ ദ മാച്ച്‌

By: ഋതു ശേഖര്‍
How to post comments?: Click here 

1 Comments:

റ്റോംസ് കോനുമഠം /thattakam.com said...

നല്ല ലേഖനം . വിശദമാക്കിയത്തിനു നന്ദി.
സച്ചിന്‍ @ സെഞ്ചൂറിയന്‍

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon