January 27, 2011

വിലക്കയറ്റം

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഇന്ന്‌ പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌. മാത്രമല്ല പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ഭരണകക്ഷിയെ, സ്റ്റേറ്റിലായാലും കേന്ദ്രത്തിലായാലും എതിര്‍ക്കുന്നതിനുള്ള ഒരു ആയുധവുമാണ്‌. വിലക്കയറ്റം ഇന്ന്‌ രൂക്ഷമായെങ്കില്‍ അതിന്റെ ദീര്‍ഘകാല കാരണങ്ങളും സാമ്പത്തിക നയങ്ങളുടെ പാളിച്ചകളും പഠിച്ച്‌ പരിഹാരം കാണുന്നതിനുപകരം രാഷ്‌ട്രീയ രംഗത്ത്‌ വാള്‍പയറ്റിന്റെ പ്രകടനം നടത്തി ജനങ്ങളെ തൃപ്‌തിപ്പെടുത്താം എന്നു പാര്‍ട്ടികള്‍ വിശ്വസിക്കുന്നു.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ (1939-45) ഉപഭോഗ വസ്‌തുക്കള്‍ക്ക്‌ ഇന്ത്യയില്‍ വമ്പിച്ച വിലക്കയറ്റം അനുഭവപ്പെട്ടു. ഈ വിലക്കയറ്റത്തിന്റെ കാലഘട്ടത്തിലാണ്‌ ഇന്ത്യ സ്വതന്ത്രയായത്‌.
സ്വതന്ത്ര ഇന്ത്യ അന്ന്‌ അഭിമുഖീകരിക്കേണ്ടിവന്ന അനേകം പ്രശ്‌നങ്ങളില്‍ വിലക്കയറ്റം ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം പ്രഥമ ഗണനീയമായിരുന്നു. വിഭജനത്തിനുശേഷമുണ്ടായ രക്തചൊരിച്ചിലുകളും അക്രമവും രാഷ്‌ട്രീയ ഉരുക്കുമുഷ്‌ടികൊണ്ട്‌ പിടിച്ചുനിര്‍ത്താനായി. എന്നാല്‍ അക്കാലഘട്ടത്തില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും എങ്ങനെ നിയന്ത്രിക്കാം എന്ന്‌ വിശദമായി ചര്‍ച്ച ചെയ്‌തത്‌ ഞാന്‍ ഓര്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഇടക്കാല ഗവണ്‍മെന്റില്‍ അതിപ്രശസ്‌തരായ സാമ്പത്തിക ഭരണവിദഗ്‌ദ്ധര്‍ ഉണ്ടായിരുന്നു. സര്‍ ഷണ്‍മുഖം ചെട്ടി, ഡോ.ജോണ്‍ മത്തായി മുതലായ പ്രഗത്ഭര്‍. അവര്‍ കോണ്‍ഗ്രസുകാരായിരുന്നില്ല. മറിച്ച്‌ ഭരണ വിദഗ്‌ദ്ധരായിരുന്നു. ഈ രണ്ട്‌ ധനശാസ്‌ത്ര വിദഗ്‌ദ്ധരായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിമാര്‍. അവരുടെ വിദഗ്‌ദ്ധവും ശക്തവുമായ നയങ്ങളുടെ ഫലമായി വിലക്കയറ്റം അന്ന്‌ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്‌ ഓര്‍ക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കലും ഒരു നല്ല ഭരണാധികാരിയായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‌ ഭരണ വിദഗ്‌ദ്ധന്മാരെ കണ്ടുപിടിക്കാനുള്ള കഴിവുണ്ടായിരുന്നു.

നാടിനുവേണ്ടി ത്യാഗം സഹിച്ച ഒരു തലമുറയായിരുന്നു അന്ന്‌ ഉണ്ടായിരുന്നത്‌. പക്ഷേ അവര്‍ക്ക്‌ യാതൊരു ഭരണ പരിചയവുമുണ്ടായിരുന്നില്ല. തന്മൂലം മന്ത്രിമാരെ നിലയില്‍ അവര്‍ക്ക്‌ തങ്ങളുടെ ഭരണവൈദഗ്‌ദ്ധ്യം തെളിയിക്കാന്‍ അന്നു കഴിയുമായിരുന്നില്ല. ആദ്യ മന്ത്രിസഭകളില്‍ അവര്‍ ഉള്‍പ്പെട്ടിരുെന്നങ്കിലും അതതു വകുപ്പിന്റെ പ്രശസ്‌തരായ ഭരണ വിദഗ്‌ദ്ധരുടെ സേവനത്തെ ഗവണ്‍മെന്റ്‌ സമര്‍ഥമായി ഉപയോഗിച്ചു. വല്ലഭായിപട്ടേലിന്റെ കൈ വി.പി.മേനോനായിരുന്നല്ലോ.

1951, 52 കാലഘട്ടത്തില്‍ ഞാന്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ഓണേഴ്‌സിന്‌ പഠിക്കുകയായിരുന്നു. അന്ന്‌ കോളജ്‌ ലൈബ്രറിയില്‍ ക്രമമമായി വരുത്തിയിരുന്ന ഈസ്റ്റേണ്‍ ഇക്കണോമിക്‌സ്‌ മുതലായ സാമ്പത്തിക വിജ്ഞാനപ്രസിദ്ധീകരണങ്ങള്‍ വായിച്ചതോര്‍ക്കുന്നു. ഹിന്ദു മുതലായ പത്രങ്ങളിലും സാമ്പത്തിക വിദഗ്‌ദ്ധര്‍ ഇന്ത്യയുടെ ഭാവി സാമ്പത്തിക പരിപാടികളെക്കുറിച്ച്‌ ലേഖനങ്ങള്‍ എഴുതിയതും അവ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ഇരുന്നു വായിച്ചതും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ആവേശപൂര്‍വം ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തതും ഓര്‍ക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്‌ സ്വീകരിക്കേണ്ട പാത ഏതാണ്‌. ഗാന്ധിജി ``ഗ്രാമസ്വരാജും അന്ത്യോദയവും'' എല്ലാം ഇന്ത്യയുടെ സാമ്പത്തിക പാതയായി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അന്നത്തെ സാമ്പത്തിക വിദഗ്‌ദ്ധരില്‍ പലരും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ എന്ന പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്ര പഠനകേന്ദ്രത്തില്‍നിന്നും പഠിച്ചിറങ്ങിയവരായിരുന്നു. ഈ പഠന കേന്ദ്രത്തില്‍നിന്നും പഠിച്ചിറങ്ങിയ വിദഗ്‌ദ്ധര്‍ ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ സംബന്ധിച്ച്‌ രണ്ടു വ്യത്യസ്‌ത പാതകളാണ്‌ നിര്‍ദ്ദേശിച്ചത്‌.

1. 1932 മൂതല്‍ ആരംഭിച്ച ആഗോള സാമ്പത്തിക തകര്‍ച്ചയില്‍നിന്നും അമേരിക്കയേയും യൂറോപ്പിനേയും രക്ഷിച്ചത്‌ ലോര്‍ഡ്‌ മെയ്‌നാഡ്‌ കെയ്‌ന്‍സ്‌ എന്ന സാമ്പത്തിക ശാസ്‌ത്രജ്ഞനായിരുന്നു. അദ്ദേഹം എഴുതിയ ``ദ ജനറല്‍ തിയറി ഓഫ്‌ എംപ്ലോയ്‌മെന്റ്‌ ഇന്ററസ്റ്റ്‌ ആന്റ്‌ മണി'' എന്ന ഗ്രന്ഥത്തില്‍ ആവിഷ്‌കരിച്ചിരുന്ന സാമ്പത്തികനയം എക്കാലത്തും ഏതു രാഷ്‌ട്രത്തിനും പിന്‍തുടരാവുന്നതാണെന്നാണ്‌ ഒരുപറ്റം സാമ്പത്തിക പണ്‌ഡിതന്മാര്‍ കരുതിയത്‌.

2. സാമ്പത്തിക മേഖലയില്‍ അനുവര്‍ത്തിക്കേണ്ട പുത്തന്‍ നയങ്ങളെ സംബന്ധിച്ച്‌ മറ്റൊരു ചിന്താ പദ്ധതിയും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍നിന്നും പുറത്തു വന്നു. അത്‌ സോഷ്യലിസ്റ്റ്‌ വികസന പാതയായിരുന്നു. റഷ്യയെ സാമ്പത്തിക തകര്‍ച്ചയില്‍നിന്നും രക്ഷിക്കുകയും ഉല്‌പാദനം വര്‍ദ്ധിപ്പിച്ച്‌ റഷ്യക്ക്‌ കരുത്തു നല്‍കുകയും ചെയ്‌ത പഞ്ചവത്സര പദ്ധതികള്‍.

ഇതില്‍നിെന്നല്ലാം വ്യത്യസ്‌തമായിരുന്നു ഗ്രാമ കാര്‍ഷിക വികസനത്തില്‍ കയ്യൂന്നിയ ഗാന്ധിയന്‍ പാത. സ്വാതന്ത്ര്യത്തിനുശേഷം എല്ലാ രംഗങ്ങളിലും ഗാന്ധിജിയുടെ ശിഷ്യന്മാര്‍ ഗാന്ധിയന്‍ നയങ്ങളെ ഉപേക്ഷിച്ചു എന്നത്‌ സത്യമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്‌ മാതൃക അന്വേഷിച്ച ഭാരതീയ രാഷ്‌ട്രീയ മീമാംസകര്‍ക്ക്‌ മാതൃകയായി അന്നുണ്ടായിരുന്നത്‌ അമേരിക്കന്‍ സ്വാതന്ത്ര്യസമരവും റഷ്യന്‍ വിപ്ലവവുമായിരുന്നു. ഈ രണ്ടു മാര്‍ഗത്തേയും ഗാന്ധിജി നിരാകരിക്കുകയും ഭാരതത്തിന്റേതായ ഒരു മാര്‍ഗം സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം വീണ്ടും ഭരണ വിദഗ്‌ദ്ധന്മാര്‍``പടിഞ്ഞാട്ടു നോക്കികളാ''യിതീര്‍ന്നു. ഭാരതത്തിന്റെ ഭാവിക്ക്‌ പാശ്ചാത്യ മാതൃകകളെ ആശ്രയിക്കുന്നതാണ്‌ നല്ലതെന്ന്‌ നെഹ്‌റു കരുതി. കാരണം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‍കീഴില്‍ റഷ്യ കൈവരിച്ച വ്യാവസായിക പുരോഗതി നെഹ്‌റുവിനെ ആകര്‍ഷിച്ചിരുന്നു. മാത്രമല്ല അക്കാലഘട്ടത്തിലെ യൂറോപ്യന്‍ ചിന്തകന്മാര്‍ ഭൂരിപക്ഷവും സോഷ്യലിസ്റ്റ്‌ മുദ്രാവാക്യത്തില്‍ ആകൃഷ്‌ടരായിരുന്നു.

അപ്പോള്‍ ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക പുരോഗതിക്ക്‌ റഷ്യന്‍ മോഡല്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമമെന്ന്‌ നെഹ്‌റു കരുതി. പക്ഷേ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. ജോണ്‍ മത്തായി നെഹ്‌റുവിനോട്‌ വിയോജിച്ച്‌ ധനമന്ത്രിപദം രാജിവെച്ചു. അന്ന്‌ ഡോ. മത്തായിയുടെ പ്രവര്‍ത്തി അസാമാന്യ ധീരതയായിരുന്നു. കാരണം അന്ന്‌ നെഹ്‌റുവിനോടു വിയോജിക്കാന്‍ ഇന്ത്യയില്‍ വളരെ കുറച്ചുപേര്‍ക്കേ കഴിയുമായിരുന്നുള്ളു. ഒന്നാം പഞ്ചവത്സര പദ്ധതി ഒരതിര്‍ത്തിയോളം കാര്‍ഷിക വികസനം ലക്ഷ്യമാക്കിയായിരുന്നു. എന്നാല്‍ രണ്ടാം പഞ്ചവത്സരപദ്ധതി വ്യാവസായിക വികസനത്തെ ലക്ഷ്യമിട്ടതായിരുന്നു. കൂടുതല്‍ സോഷ്യലിസ്റ്റ്‌ ചായ്‌വുള്ളത്‌.

1954-ല്‍ ``ആവടി''യില്‍വച്ച്‌ നടന്ന കോണ്‍ഗ്രസ്‌ യോഗത്തില്‍ ഇന്ത്യയുടെ ഭാവി സാമ്പത്തിക സംവിധാനം സോഷ്യലിസ്റ്റ്‌ പാറ്റേണ്‍ ഓഫ്‌ സൊസൈറ്റിയുടെ നിര്‍മ്മിതിയാണെന്ന്‌ പ്രഖ്യാപിച്ചു. വ്യവസായ വികസനത്തിനുവേണ്ടി കടലാസുനോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചു. അത്‌ പണപ്പെരുപ്പം സൃഷ്‌ടിച്ചു. സി.രാജഗോപാലാചാരിയെപ്പോലുള്ള ഗാന്ധിയന്മാര്‍ ഇവയെ എതിര്‍ത്തു. പക്ഷേ അവരെയെല്ലാം ``അമേരിക്കന്‍ ചാരന്മാരായി'' മുദ്രകുത്താനാണ്‌ കോണ്‍ഗ്രസുകാര്‍ തയ്യാറായത്‌. പിന്നീട്‌ ധനവകുപ്പ്‌ കോണ്‍ഗ്രസിലെ രാഷ്‌ട്രീയ പ്രമുഖരുടെ കൈപ്പിടിയില്‍ ഒതുങ്ങി. അതോടെ വികസനത്തിന്റെ പേരില്‍ വന്‍തുക കടലാസുനോട്ടുകള്‍ വീണ്ടും അച്ചടിച്ചു. ഇതിന്റെ ഫലമായി പണപ്പെരുപ്പം വര്‍ദ്ധിക്കുകയും വിലവര്‍ദ്ധനവ്‌ ആരംഭിക്കുകയും ചെയ്‌തു.ഇന്നത്തെ വിലക്കയറ്റത്തിനു കാരണം പല ദശകങ്ങളായി നാം പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ്‌ എന്നു തോന്നുന്നു. യാഥാര്‍ത്ഥ്യബോധത്തോടുകൂടി സാമ്പത്തിക രംഗത്തെ നയിക്കാന്‍ പിന്നീട്‌ ഒരു ധനമന്ത്രിക്കും കഴിഞ്ഞില്ല. ഗവണ്‍മെന്റ്‌ വക ഖജനാവിനെ വോട്ടുകള്‍ സമാഹരിക്കുന്നതിനുവേണ്ടി യഥേഷ്‌ടം തുറന്നിടുകയാണ്‌ രാഷ്‌ട്രീയക്കാരായ ധനമന്ത്രിമാര്‍ ചെയ്‌തത്‌. അങ്ങനെ ദുര്‍ബലമായിതീര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം ഇന്ന്‌ നിയന്ത്രിക്കാനാകാത്തവിധം വിലവര്‍ദ്ധനവ്‌ എന്ന ഭൂതത്തെകണ്ട്‌ ഭയന്നു നില്‍ക്കുകയാണ്‌.

By: ജോസഫ്‌ പുലിക്കുന്നേല്‍
How to post comments?: Click here

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon